drunken-drive

തൃശൂർ: മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഒമ്പത് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകുമെന്ന് തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു. കുന്നംകുളം കിഴൂർ കൈപ്പറമ്പിൽ അനൂപ് (33), താന്ന്യം ചെമ്മാപ്പിളളി മോങ്കാട്ടുക്കര സബിൻ (40), കുന്നത്തങ്ങാടി കളപുരപറമ്പിൽ ഗോകുൽ (34), പുറനാട്ടുകര തെക്കനത്ത് കിഷോർ തോമസ് (38), കോഴിക്കോട് ഫറോക്ക് കെ.കെ.പി വീട്ടിൽ റിയാസ് (36), പുത്തൂർ വെട്ടുക്കാട് ചീരോത്ത് സുധീർ (48), മണലിത്തറ കൊരൻചിറ ഉള്ളാട്ടുകുടിയിൽ ജോർജ് (50), അട്ടപ്പിള്ളി കടലാശ്ശേരി വടക്കിട്ടി വിപിൻ (32), അട്ടപ്പിള്ളി, നന്തിപുലം കാട്ടൂർസുഭാഷ് (33) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് കണ്ടക്ടർമാരും പിടിയിലായി. പിടിച്ചെടുത്ത ബസുകൾ നടപടികൾക്കുശേഷം തിരിച്ചു നൽകും.

കഴിഞ്ഞദിവസം പൂത്തോളിൽ ബസ് ഇടിച്ചുകയറ്റിയ ശേഷം കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തെത്തുടർന്നാണ് ഇന്നലെ രാവിലെ ആറു മുതൽ 7.30 വരെ ശക്തൻ, വടക്കെ സ്റ്റാൻഡുകളിൽ പൊലീസ് പരിശോധന നടത്തിയത്. ഡ്രൈവർമാർ മദ്യവും മയക്കുമരുന്നുമുടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജില്ലയിലെ എല്ലാ സ്റ്റാൻഡുകളിലും റോഡുകളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന വ്യാപിപ്പിക്കുമെന്ന് തൃശൂർ എ.സി.പി കെ.കെ. സജീവ് പറഞ്ഞു.