പാവറട്ടി: മക്കൾ ഉപേക്ഷിച്ച വൃദ്ധ ദമ്പതികളുടെ ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹത്തിന് സാഫല്യം. പുതുമനശ്ശേരി സ്വദേശി പൊന്നോത്ത് ഗോപി നായർ (82), ഭാര്യ തലശ്ശേരി മുള്ളൂർ വീട്ടിൽ രേവതി (62) എന്നിവരെ അനാഥാലയത്തിലേക്ക് മാറ്റി. എടമുട്ടം ആൽഫാ പാലിയേറ്റീവ് കെയർ എന്ന സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, വാർഡ് അംഗം സിബി ജോൺസൺ, കെ. ദ്രൗപതി, എം.എം. റെജീന, സാമൂഹിക നീതി വകുപ്പ് ഓർഫനേജ് കൗൺസിലർ മാല എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി എടമുട്ടത്തേയ്ക്ക് കൊണ്ടുപോയത്. ഗോപി നായരുടെ ആദ്യ ഭാര്യ അരീക്കര പത്മിനി മരണപ്പെട്ടതിന് ശേഷം 30 വർഷം മുമ്പാണ് രേവതിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ളതാണ് അഞ്ച് മക്കളും. മൂന്ന് പെണ്ണും രണ്ട് ആണും. രേവതിയിൽ മക്കളില്ല. പത്ത് വർഷമായി രേവതി തളർവാദം പിടിച്ച് കിടപ്പിലാണ്. ഗോപി നായരുടെ രണ്ട് കണ്ണുകളുടെയും കാഴ്ച്ച ഭാഗികമായി നഷ്ടപെട്ട അവസ്ഥയിലുമാണ്. ഇരുവരും നിത്യരോഗികളാണ്. മരുന്നിന് മാത്രമായി രണ്ടായിരം രൂപയ്ക്ക് മേൽ ഇവർക്ക് മാസം ചെലവ് വരുന്നുണ്ട്. ഇരുവർക്കും കിട്ടുന്ന സർക്കാറിന്റെ ക്ഷേമ പെൻഷനുകൾ മാത്രമാണ് ഏക ആശ്രയം. രണ്ട് പേരുടെ സഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്തവിധം രേവതി തളർന്നു കഴിഞ്ഞു. അയൽവാസികളായ മരുതോ വീട്ടിൽ ബിന്ദു വിജയനും അമ്പലത്തിങ്ങൽ അംബിക കുമാരനും ചേർന്ന് താങ്ങിയെടുത്താണ് രേവതിയെ കക്കൂസിലേക്കും കുളിമുറിയിലേക്കും കൊണ്ടു പോകുന്നതും അവരുടെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നതും. ഇരുവരെയും ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും പലചരക്ക് സാധങ്ങളും മരുന്നുൾപ്പടെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുന്നതും പൊതുപ്രവർത്തകനായ പി.വി. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്. മാതാപിതാക്കളുടെ സംരക്ഷണമേറ്റെടുക്കാൻ പല തവണ മക്കളെ ബന്ധപെട്ടുവെങ്കിലും ആരും തയ്യാറായില്ലെന്ന് പതിനഞ്ചാംവാർഡ് അംഗം സിബി ജോൺസൺ പറഞ്ഞു.