
വടക്കാഞ്ചേരി : വാഴാനിയിലെ ഉപയോഗശൂന്യമായ തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി 30ന് മുമ്പായി തുറക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഇതിന് അഞ്ച് ലക്ഷം രൂപയുടെ അടിയന്തര ടെൻഡർ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വ്യക്തമാക്കി. ജില്ലാ കളക്ടർ ഹരിത വി.കുമാറിനൊപ്പം ഓണത്തെ വരവേൽക്കാനായി തയ്യാറെടുക്കുന്ന വാഴാനി ടൂറിസം കേന്ദ്രം സന്ദർശിക്കുകയായിരുന്നു എം.എൽ.എ. വാഴാനി ഓണം ഫെസ്റ്റ് പരിപാടികൾ ആഗസ്റ്റ് 30ന് ആരംഭിക്കുന്നതിനാൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഫെസ്റ്റിന്റെ ഒരുക്കങ്ങളും അതിവേഗം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 30 മുതൽ ആരംഭിക്കുന്ന വാഴാനി ഓണം ഫെസ്റ്റിന് മുന്നോടിയായി ഒരുക്കം വിലയിരുത്താനായാണ് സംഘം ഡാം സന്ദർശിച്ചത്. കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തുന്ന ഓണാഘോഷങ്ങൾക്കായി തുറന്നു കൊടുക്കുകയാണ് വാഴാനി ഡാമും ഗാർഡനും കുട്ടികളുടെ പാർക്കും. അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണവും നടന്നുവരികയാണ്. വാഴാനി ടൂറിസം കേന്ദ്രം വികസനത്തിന്റെ ഭാഗമായി കുട്ടികളുടെ പാർക്ക് നവീകരണത്തിന് പുതിയ ഡി.പി.ആർ തയ്യാറായിട്ടുണ്ട്.
സെപ്തംബർ 30ന് അത്തം നാൾ മുതൽ ഓണം വരെയുള്ള ദിവസങ്ങളിൽ വാഴാനി ഫെസ്റ്റിന്റെ ഭാഗമായിട്ടുള്ള വിവിധ പരിപാടികൾ നടക്കും. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും. സെപ്റ്റംബർ 9 മുതൽ 12 വരെ കലാപരിപാടികൾ അരങ്ങേറും. വാഴാനി ഐ.ബി, പവലിയൻ, ഷട്ടർ, തൂക്കുപാലം, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ഡാമിലെ മുഴുവൻ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി.അബ്ദുൾ കരീം, ഡി.ടി.പി.സി സെക്രട്ടറി ജോബി ജോർജ്ജ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ.ശ്രീജ, തെക്കുംകര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്താനുള്ള നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട് ഇതിന് സഹായകമായ രീതിയിലുള്ള സഹകരണമാണ് പൊതുജനങ്ങളുൾപ്പെടെയുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്
സേവ്യർ ചിറ്റിലപ്പിള്ളി
എം.എൽ.എ