board
പുതുക്കാട് ചെറുവാൾ റോഡിലെ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോർഡ്‌

പാലിയേക്കര ടോൾ പ്ലാസ സമാന്തര പാതയിലെ പാലത്തിന് തകരാർ, ഗതാഗതം നിരോധിച്ചു

പുതുക്കാട്: ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി പോകുന്ന വാഹനങ്ങൾക്ക് ഇനി ശനിദശ. പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയിലേക്കും, തൃപ്രയാറിലേക്കും എളുപ്പത്തിൽ എത്താവുന്ന പുതുക്കാട് ചെറുവാൾ റോഡിലെ കേളിതോട് പാലത്തിന്റെ ഒരു വശത്തെ കെട്ട് ഇടിഞ്ഞ്, പാലത്തിന്റെ കോൺക്രീറ്റിനോട് ചേർന്ന് വിള്ളൽ രൂപപ്പെട്ടതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.

റോഡിൽ കോൺക്രീറ്റ് കാൽ കുഴിച്ചിട്ട് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഇരുചക്ര വാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കും മാത്രമാണ് ഈ വഴിയിലൂടെ സഞ്ചരിക്കാനാകൂ. പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയിലേക്കും, തൃപ്രയാർ റോഡിൽ ഊരകം വരെയും മെക്കാഡം ടാറിംഗ് നടത്തി റോഡ് നവീകരിച്ചതോടെയാണ് ഈ റൂട്ടിൽ ഗതാഗതം വർദ്ധിച്ചത്.

രാത്രിയിൽ ചരക്ക് വാഹനങ്ങളുടെ തിരക്കാണ് ഈ റോഡിൽ. ദേശീയ പാതയിലൂടെ എറണാകുളം ഭാഗത്തു നിന്നും വരുന്ന ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഊരകത്തെത്തി തൃശൂർ റോഡിലൂടെ കോഴിക്കോട്, പാലക്കാട് ഭാഗത്തേക്ക് സ്ഥിരമായി സഞ്ചരിക്കുന്നുണ്ട്. പതിനഞ്ച് മീറ്ററിലധികം വീതിയുള്ള കേളിതോടിന്റെ ഇരു വശങ്ങളിലും സ്വകാര്യ വ്യക്തികൾ കൈയ്യേറിയതിനാൽ വീതി കൂട്ടി നിർമ്മിക്കാൻ സ്ഥലം ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണ്. തകരാറിന്റെ പേരിൽ ചരക്ക് വാഹനങ്ങളുടെ യാത്ര നിരോധിക്കുന്നതോടെ ഈ വഴിയെ ആശ്രയിച്ചിരുന്ന ഭൂരിപക്ഷം വാഹനങ്ങളും ടോൾ നൽകി പോകാൻ നിർബന്ധിതരാകും.

പഴകിപ്പഴകി കേളിതോട് പാലം

കേളിതോടിന് കുറുകെ 75 വർഷം മുമ്പ് നിർമ്മിച്ചതാണ് പാലം. ഇരു വശങ്ങളിലും കരിങ്കൽ കെട്ടും. മുകളിൽ വലിയ ഉരുക്ക് ബീമുകൾ പാകി കോൺക്രീറ്റ് ചെയ്താണ് പാലം നിർമിച്ചിട്ടുള്ളത്. പാലം നിർമ്മിച്ചതിന് ശേഷം ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഒരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. താത്കാലികമായി പാലം ബലപ്പെടുത്തുമെന്നും, തുടർന്ന് പൂർണമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നും പറയുന്ന അധികൃതർ ഈ വഴിയുള്ള ചരക്ക് ലോറികളുടെ ഗതാഗതം നിരോധിക്കുമെന്നും അറിയിച്ചു. 2018- 19 ലെ സംസ്ഥാന ബഡ്ജറ്റിൽ കേളിതോട് പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒന്നര കോടി രൂപ വകയിരുത്തിയിരുന്നു. എങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല.