പാവറട്ടി: കാർഷിക സംസ്‌കൃതിയെയും പരമ്പരാഗത കാർഷിക ആചാരങ്ങളെയും തിരികെപ്പിടിക്കുന്നതിന്റെ ഭാഗമായി പഴമയുടെ തനിമ നിലനിറുത്തിക്കൊണ്ട് വടക്കേ കോഞ്ചിറ കോൾപ്പടവിൽ'പൊഴുതുമാട്ടം' നടന്നു. കോഞ്ചിറ മുത്തിയുടെ തീർത്ഥ കേന്ദ്രത്തിലും ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീകാർത്ത്യായനി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയും കാണിക്ക സമർപ്പിച്ചുമാണ് പടവ് കമ്മിറ്റി ഭാരവാഹികൾ പൊഴുതുമാട്ടത്തിന് എത്തിയത്. മുളംകുറ്റികളിൽ പൂമാല ചാർത്തി, തെങ്ങോലകൾ മെടഞ്ഞ് ഉണക്കിയതുമായാണ് കർഷകത്തൊഴിലാളികൾ വഞ്ചിയിൽ പടവിലെ ഫാം ബണ്ടിൽ എത്തിയത്. പടവിലെ വീഴ്ചയുള്ള ഭാഗത്ത് മുളംകുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറക്കെട്ടിയ ശേഷമാണ് കൃഷിപ്പണികൾ ആരംഭിക്കുക. വടക്കേ കോഞ്ചിറ കോൾപ്പടവിൽ നടന്ന പൊഴുതുമാട്ടം പടവ് കമ്മറ്റി പ്രസിഡന്റ് ടി.വി. ഹരിദാസൻ ആദ്യ മുളംകുറ്റി അടിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹാരീസ് ഹാജി യോഗത്തിൽ അദ്ധ്യക്ഷനായി. പടവ് കമ്മിറ്റി ഭാരവാഹികളായ ഹരി മഞ്ചറമ്പത്ത്, കെ.എച്ച്. നജീബ്, ബിജോയ് പെരുമാട്ടിൽ, കുഞ്ഞുബാവു ഹാജി, ടി.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

പൊഴുതുമാട്ടത്തെ തുടർന്ന് എൻജിൻ പുരയിൽ പെട്ടിയും പറയും സ്ഥാപിച്ച് പടവിലെ വെള്ളം വറ്റിക്കൽ പ്രക്രിയയ്ക്ക് അടുത്ത ദിവസം തുടക്കം കുറിക്കും. പിന്നിട് കളകൾ നീക്കി യന്ത്ര സഹായത്തോടെ നിലം പൂട്ടി, നിരത്തി, അത്തം ഞാറ്റുവേലയിൽ വിത നടത്തും. 310 ഏക്കർ വിസ്തൃതിയുള്ള പടവിൽ ഇത്തവണ ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.