niraputhari

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ഇന്നലെ പുലർച്ചെ 5ന് ക്ഷേത്രാങ്കണത്തിലെ പത്മതീർത്ഥക്കുളത്തിനു സമീപത്ത് നിന്ന് പൂജാവിധികളുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പ്രത്യേകം തയ്യാറാക്കിയ കതിർകറ്റക്കെട്ടുകൾ ശ്രീകോവിലിന് മുന്നിലെ പൂജാ മണ്ഡപത്തിലേക്ക് കൊണ്ടുവന്നത്.

ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരി, സഹപൂജാരിമാരായ കണ്ണൻ പോറ്റി, രാജേഷ് പോറ്റി, ഷാജി പോറ്റി തുടങ്ങിയവർ കതിർകറ്റകളേന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.ദിലീപ് കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി.ഭദ്രൻ, ക്ഷേത്ര ഭാരവാഹികളായ എസ്.വിജയകുമാർ, കിട്ടു ഷിബു, എസ്.സുധീഷ് കുമാർ, മണികുമാർ ശാർക്കര, എം.ഭദ്രകുമാർ, എൻ.കെ.രാജശേഖരൻ നായർ, എസ്.ഷൈജു, ജി.ഗിരീഷ് കുമാർ, എൽ.അഭിൻലാൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ക്ഷേത്രസന്നിധിയിൽ നിന്ന് പൂജാരിമാരുടെ സംഘം ഭക്തജനങ്ങൾക്ക് പൂജിച്ച കതിർകറ്റകൾ പ്രസാദമായി നൽകി. വയലേലകളിൽ ആദ്യമായി വിളയുന്ന നെൽമണികൾ ഐശ്വര്യത്തിന്റെ പ്രതീകമായി പത്തായപ്പുരകളിലും കതിർകറ്റകൾ വീടുകളുടെ പൂമുഖത്തും തൂക്കിയിടുന്നത്, വരുന്ന ഒരു വർഷക്കാലം കുടുംബങ്ങളിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കുമെന്നതാണ് ഐതിഹ്യം.

ഫോട്ടോ: ശാർക്കര ദേവീക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങ്