padavalam

പാറശാല: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ താലൂക്കിലെ വിവിധ മേഖലകളിലെ കർഷകർക്ക് വ്യാപകമായ തോതിൽ കൃഷി നാശം സംഭവിച്ചു. കൊല്ലയിൽ പഞ്ചായത്തിലെ കീഴ്ക്കൊല്ല, അമരവിള, ചെങ്കൽ പഞ്ചായത്തിലെ ചെങ്കൽ, വ്ലാത്താങ്കര എന്നീ ഏലാകളിലെ കർഷകർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചിട്ടുള്ളത്.

പച്ചക്കറി, വാഴ, മരച്ചീനി എന്നിവ കൃഷിയിറക്കിയിരുന്നവർക്കാണ് കൂടുതൽ നാശം സംഭവിച്ചത്. മഴവെളത്തിന് പുറമെ ഡാം തുറന്ന് വിട്ടതിനെ തുടർന്നെത്തിയ നെയ്യാറിലെ വെള്ളവും കൃഷിയിടങ്ങളിൽ കെട്ടി നിൽക്കുകയാണ്.വെള്ളക്കെട്ട് രണ്ട് ദിവസം കൂടി തുടർന്നാൽ പച്ചക്കറിത്തോട്ടങ്ങളും വാഴ കൃഷിയും മറ്റും പൂർണമായും നശിക്കും. പച്ചക്കറിയിൽ പാവൽ, പടവലം എന്നിവയ്ക്ക് വേണ്ടി ലക്ഷകണക്കിന് രൂപ ചെലവാക്കി തട്ട് നിർമ്മിച്ചാണ് കൃഷി നടത്തിയിരുന്നത്.ഓണവിപണിയെ ലക്ഷ്യമാക്കി കൃഷിയിറക്കിയിരുന്ന കർഷകർക്ക് ഇത്തവണത്തെ മഴ കാരണം ലക്ഷക്കണക്കിന് രൂപയാണ് നഷപ്പെടുന്നത്.