വെള്ളറട: ഗ്രാമങ്ങളിൽ തെരുവ് നായ്ക്കൾ പെറ്റുപെരുകുന്നത് തടയാൻ സംവിധാനം സ്വീകരിക്കാതെ അധികൃതർ. നാൾക്കുനാൾ തെരുവ് നായ്ക്കളുടെ എണ്ണവും ഇവയിൽ നിന്നുള്ള ആക്രമണവും ക്രമാതീതമായി വർദ്ധിക്കുന്നതിൽ ജനങ്ങൾ ഭീതിയിലാണ്. എന്നാൽ ഇവയെ പിടികൂടാനും നിയന്ത്രിക്കാനും നടപടിയില്ല. മലയോര ഗ്രാമപഞ്ചായത്തുകളിൽ തെരുവ് നായ്ക്കളെ പിടികൂടിയിട്ട് വർഷങ്ങൾ പലതുകഴി‌ഞ്ഞു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾക്ക് പേവിഷ ബാധിച്ചിട്ടുണ്ടോയെന്നുപോലും അറിയില്ല. ഇവയുടെ കടിയേൽക്കുന്നവരും നിരവധിയാണ് ഏറ്റവും അധികം നായ്ക്കൾ ഒത്തുകൂടുന്നത് റോഡുവക്കിൽ മാംസ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിലാണ്. ഇതുവഴി നടന്നുപോകാൻപോലും നാട്ടുകാർക്ക് പേടിയാണ് ഇരുചക്രവാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

വന്ധ്യംകരണവും ഇല്ല

വാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നതുകാരണം മിക്കപ്പോഴും അപകടങ്ങളും സംഭവിക്കുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് പനച്ചമൂട്ടിൽ നിരവധിപേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് വെള്ളറട സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. ഇതോടെ ജനം ഭീതിയിലാണ്. നേരത്തേ വർഷത്തിലൊരിക്കൽ നായ്ക്കളെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി കൊല്ലാൻ നടപടി സ്വീകരിച്ചിരുന്നു. ഇത് മൃഗസ്നേഹികളുടെ ഇടപെടൽ ഉണ്ടായതോടുകൂടിയാണ് നിലച്ചത്. നായ്ക്കളുടെ ക്രമാതീതമായ വർദ്ധന തടയാൻ പെൺനായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ നടപടി എടുത്തിരുന്നെങ്കിലും ഇപ്പോൾ അതുമില്ല.

പുറത്തിറങ്ങാനും വയ്യ

മലയോര ഗ്രാമങ്ങളിൽ നേരത്തേ പേവിഷബാധയേറ്റ് നിരവധിപേർ മരിച്ച സംഭവവും ഉണ്ട്. വീടുകളിൽപോലും നായ്ക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. മത്സ്യച്ചന്തകളിലും കശാപ്പുശാലകളിലും പരിസരങ്ങളിലും കൂട്ടമായി നിൽക്കുന്ന തെരുവുനായ്ക്കളെ കാണാം. ദിനം പ്രതി ഇവയുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുകയാണ്. സന്ധ്യകഴിഞ്ഞാൽ ഗ്രാമവീഥികളെല്ലാം തെരുവ് നായ്ക്കളെകൊണ്ട് നിറയും.

നടപടി വേണം

നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും. സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികളും ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ നിവേദനവുമായി ഗ്രാമപഞ്ചായത്തിൽ നേരത്തേ സമീപിച്ചിരുന്നു. നായ്ക്കൾ പെറ്റുപെരുകുന്നത് തടയാൻ കൂടുതൽ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഭീതികൂടാതെ പുറത്തിറങ്ങാൻ കഴിയാതെവരുമെന്നത് ഉറപ്പാണ്.