mananakku-jn

വക്കം: അഞ്ച് റോഡുകൾ ഒത്തുചേരുന്ന മണനാക്ക് ജംഗ്ഷൻ വികസിപ്പിക്കണമെന്ന ആവശ്യം ശക്തം.

മണനാക്ക് കായൽവാരം, ടൂറിസം കേന്ദ്രമായി ഉയർന്നുവരികയാണ്. തിരക്കേറിയ ജംഗ്ഷനായിട്ടും ഇവിടെ സിഗ്നൽ ലൈറ്റ് പോലുമില്ല. ട്രാഫിക് നിയന്ത്രിക്കാൻ ഐലന്റും, ട്രാഫിക് പൊലീസുമില്ല. പിന്നെ വക്കം - ആറ്റിങ്ങൽ റോഡിൽ വാഹനങ്ങൾ തിരിയുന്നിടത്ത് ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത കണ്ണാടി മാത്രമാണുള്ളത്.

ഇടുങ്ങിയ ഈ വഴിയിലൂടെ വാഹനങ്ങൾ ഒരുമിച്ച് വരികയും പോവുകയും ചെയ്താൽ എല്ലാ റോഡുകളും ബ്ലോക്കാവുന്ന നിലയിലാണിപ്പോഴത്തെ പരിഷ്കാരം. ഇത് മാറണമെന്നാണ് മണനാക്കുകാരുടെ ആവശ്യം.

റോഡുകൾ വീതി കൂട്ടുന്നത് മുതൽ വാഹനങ്ങളുടെ ഗതി മാറ്റുന്നതുവരെ ഇവിടെ ചർച്ചയാണ്. ആറ്റിങ്ങൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കടയ്ക്കാവൂരിലേക്ക് പോകാൻ നിലവിലെ നില തുടരുകയും, കടയ്ക്കാവൂരിൽ നിന്ന് ആറ്റിങ്ങലിലേക്കുള്ള വാഹനങ്ങൾ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞുള്ള ഭാഗത്ത് കൂടി തിരിഞ്ഞു പോവുകയും ചെയ്താൽ ഗതാഗതക്കുരുക്കിന് കുറച്ച് ശമനം കിട്ടും.

പിന്നെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്. ഓട്ടോ, ടാക്സി,പിക്കപ്പ് വാനുകൾ എന്നിവയ്ക്ക് പുതിയ സ്റ്റാൻഡുകളും കണ്ടെത്തണം. റോഡ് വീതി കൂട്ടുന്നത് സമീപ ഭാവിയിൽ ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

വർക്കല - ആലംകോട് ഭാഗത്തെ റോഡിലെ ബസ് സ്റ്റോപ്പിന് സമീപത്തെ പൊതുകിണർ നിൽക്കുന്നതിന് സമീപം കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ വേണ്ടത്ര സ്ഥലമുണ്ട്. നിലവിൽ സമീപത്തെ കടകളുടെ മുൻഭാഗം കൈയേറി യാത്രക്കാർ ബസ് കാത്തുനിൽക്കുകയാണ് പതിവ്.