തിരുവനന്തപുരം: ഏഴരപ്പതിറ്റാണ്ട് നീളുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിനൊപ്പം തന്നെ തലപ്പൊക്കമുണ്ട് തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ സമരപോരാട്ടത്തിന്. 1721 ഏപ്രിൽ 14ന് നടന്ന ആറ്റിങ്ങൽ കലാപത്തിനും 1741ൽ നടന്ന കുളച്ചൽ യുദ്ധത്തിനും ശേഷം ബ്രിട്ടീഷ് മേൽക്കോയ്‌മയ്‌ക്കെതിരെ വേലുത്തമ്പി ദളവ തുടങ്ങിവച്ച പോരാട്ടവും സ്വാതന്ത്ര്യസമരത്തിന്റെ ആരംഭകാലത്തെ ശ്രദ്ധേയമായ ഒന്നായിരുന്നു. 1809 ജനുവരി 11ലാണ് വേലുത്തമ്പിയുടെ കുണ്ടറ വിളംബരം നടത്തിയത്.
ഒന്നാം സ്വാതന്ത്ര്യസമരത്തിനും 136 വർഷം മുമ്പ് തന്നെ തിരുവിതാംകൂറിൽ വെള്ളക്കാർക്കെതിരെ പോരാട്ടങ്ങൾ തുടങ്ങിയിരുന്നു. ആത്മഹത്യ ചെയ്‌ത വേലുത്തമ്പിദളവയുടെ മൃതദേഹം കൊണ്ടുവന്ന് തലകീഴായി കെട്ടിത്തൂക്കിയത് ദിവാൻകുന്നിലെ ചെറിയ പള്ളിയിലായിരുന്നു ( ഇന്നത്തെ കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ).
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ സമരം
സ്വാതന്ത്ര്യ സമര പോരാളികളെയും സംഘടനകളെയും ദിവാൻ പൊലീസിനെ ഉപയോഗിച്ച് നേരിട്ടതോടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമിരമ്പി. അന്ന് റെയിൽവേ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായതിനാൽ സ്റ്റേഷനിൽ തിരുവിതാംകൂർ ഭരണകൂടത്തിന് നിയമനടപടിയെടുക്കാനാവില്ല. ഇത് അവസരമാക്കി ട്രെയിനിൽ വന്നിറങ്ങിയ സമര നേതാക്കൾ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തു മൈതാനത്ത് (ഇന്നത്തെ പാർക്കിംഗ് ഏരിയ) തടിച്ചുകൂടിയവരെ അഭിസംബോധന ചെയ്‌തു.
1938ൽ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളെയെല്ലാം അറസ്റ്റുചെയ്‌തപ്പോൾ അവരെ വിട്ടയയ്‌ക്കാൻ രാജാവിന് നിവേദനം നൽകാനായി അക്കാമ്മ ചെറിയാൻ വന്നിറങ്ങിയതും തമ്പാനൂർ സ്റ്റേഷനിലാണ്. രാജാവിന്റെ പിറന്നാൾ ദിനത്തിൽ അട്ടക്കുളങ്ങര കോട്ടയ്‌ക്കകത്തുവച്ച് നിവേദനം നൽകാനായിരുന്നു വരവ്. സ്റ്റേഷനിൽ നിന്ന് തുറന്ന ജീപ്പിൽ കയറിയ അക്കാമ്മ ചെറിയാനെയും കൂട്ടരെയും കുതിരപ്പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വെടിവയ്‌ക്കുമെന്ന ഭീഷണിക്കും വഴങ്ങിയില്ല.
ദിവാൻ തോറ്റ വട്ടിയൂർക്കാവ്
1938ൽ വട്ടിയൂർക്കാവ് മൈതാനത്ത് നടന്ന സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനം ദിവാന്റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയായിരുന്നു. നിയമം ലംഘിച്ച് സമരം ചെയ്‌തതിനെ തുടർന്ന് പട്ടം താണുപിള്ളയെ അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ചായിരുന്നു ഇപ്പോൾ ഐ.എസ്.ആർ.ഒ സെന്റർ പ്രവർത്തിക്കുന്ന സ്ഥലത്തെ സമ്മേളനം.
രണ്ടുമാസം ഈ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭീഷണിക്കു വഴങ്ങാതെ സമീപ മേഖലയിൽ നിന്നടക്കം പ്രവർത്തകർ സമ്മേളനത്തിനെത്തി. എ. കുഞ്ഞൻ നാടാരുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നികുതി അടയ്ക്കില്ലെന്ന പ്രമേയവും പാസാക്കി. പിന്നാലെ നേതാക്കൾ അറസ്റ്റിലായി.
ചോര മണക്കുന്ന പേട്ട മൈതാനം
1947 ജൂലായ് 13നായിരുന്നു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ അവസാന വെടിവയ്‌പും രക്തസാക്ഷിത്വവും നടന്നത്. പേട്ട കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിനിടെയാണ് പൊലീസ് ലാത്തിച്ചാർജും തുടർന്ന് പട്ടാളത്തിന്റെ വെടിവയ്പുമുണ്ടായത്. പപ്പുട്ടി, ചെല്ലൻ നാടാർ എന്നിവർ തത്ക്ഷണം മരിച്ചു. വെടിയേറ്റ 14കാരൻ രാജേന്ദ്രൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം സെപ്‌തംബർ 26ന് മരിച്ചു. വെടിവയ്പിൽ കാലുകൾ നഷ്ടപ്പെട്ട കൊഞ്ചിറവിളാകം വാസുദേവൻപിള്ളയും ഊരൂട്ടമ്പലം എൻ. കൃഷ്ണൻകുട്ടിയും ജീവിക്കുന്ന രക്തസാക്ഷികളായി.
കല്ലറ - പാങ്ങോട് നിസഹകരണം
ഗാന്ധിജിയുടെ നിസഹകരണ ആശയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രാമത്തിലെ ജനങ്ങൾ ചന്തയിൽ ചുങ്കം നൽകില്ലെന്നു തീരുമാനിച്ചു. നികുതി പിരിവുകാരെ ആട്ടിപ്പായിച്ചതിന് പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നേതാവായ കൊച്ചാപ്പി പിള്ളയെ പിടികൂടി തല്ലിച്ചതച്ചു. ഇതിൽ പ്രതിഷേധിച്ച് 1938 സെപ്‌തംബർ 30ന് ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ പട്ടാളം വെടിയുതിർത്തു.
പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും വെടിയേറ്റ് മരിച്ചു. പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന കുറ്റം ചുമത്തി കൊച്ചാപ്പി പിള്ളയെയും പട്ടാളം കൃഷ്‌ണനെയും പിന്നീട് ഭരണകൂടം തൂക്കിലേറ്റി. ജമാൽ ലബ്ബയ്ക്ക് ജീവപര്യന്തം തടവും വിധിച്ചു.
വൈ.എം.സി.എയിലെ ത്രിവർണ ശോഭ
സ്വാതന്ത്ര്യത്തിന് ശേഷം തലസ്ഥാനത്ത് ആദ്യം മൂവർണക്കൊടി പാറിയത് ഇന്നത്തെ വൈ.എം.സി.എയിൽ ആയിരുന്നു. 1947 ആഗസ്റ്റ് 15ന് രാവിലെ 7.30ന് പട്ടം താണുപിള്ളയാണ് പതാക ഉയർത്തിയത്. അതിന്റെ ഓർമ്മയ്ക്കായി ഇവിടെ ശിലാസ്‌തൂപവുമുണ്ട്.