തിരുവനന്തപുരം:ആമയിഴഞ്ചാൻ തോടിന്റെ പഴവങ്ങാടി മുതൽ തകരപ്പറമ്പ് വരെയുള്ള ഭാഗം മനോഹരമാക്കുന്നതിനുള്ള സാദ്ധ്യതകൾ പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.തോടിന്റെ കരകളിൽ മരപ്പലകകൾ ഉപയോഗിച്ചുള്ള നടപ്പാത നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകളും ചർച്ചയായി. കോൺക്രീറ്റിനുപകരം മരപ്പലകകൾ സ്ഥാപിച്ചാൽ വൃത്തിയാക്കൽ സുഗമമായി നടക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പ്രദേശത്തെ വിനോദസഞ്ചാര പ്രാധാന്യം കൂടി കണക്കിലെടുത്തുള്ള നിർമ്മാണത്തിന്റെ സാദ്ധ്യതകൾ പഠിക്കാനാണ് സംഘത്തെ നിയോഗിക്കുന്നത്. തോട് വൃത്തിയാക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്.ശേഷിക്കുന്ന 300 മീറ്ററിലെ വൃത്തിയാക്കൽ ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. അതിനുശേഷം തകരപ്പറമ്പ് മുതൽ ഉപ്പിടാമൂട് പാലം വരെയുള്ള തോടിന്റെ തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. ഡിസംബറോടെ പണി പൂർത്തിയാക്കും. യോഗത്തിൽ കളക്ടർ ജെറോമിക് ജോർജ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ പി. രാജേന്ദ്രൻ നായർ, സബ് കളക്ടർ മാധവിക്കുട്ടി എം.എസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.