
ആറ്റിങ്ങൽ: കൊവിഡ് മഹാമാരിയുടെ വരവോടെ തകർന്ന മൺപാത്ര വിപണനം ഓണ പ്രതീക്ഷയിലാണ്. സാധാരണ ക്ഷേത്ര ഉത്സവങ്ങളായിരുന്നു ഇവരെ നിലനിറുത്തിയിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് ഉത്സവങ്ങൾ ഇല്ലാതായതോടെ മൺപാത്ര നിർമ്മാണവും വിപണനവും നടത്തുന്നവർ പ്രതിസന്ധിയിലായി.
ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. നിർമ്മാണം കുറഞ്ഞതോടെ വ്യാപാരികളിൽ പലരും തമിഴ്നാട്ടിൽ നിന്നാണ് ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്. ഉത്സവ സീസൺ മുന്നിൽക്കണ്ടാണ് ലക്ഷങ്ങൾ കടംവാങ്ങി ഇറക്കുമതി നടത്തിയത്. ഇതിന്റെ ചെറിയൊരു ശതമാനം പോലും വിറ്റഴിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ വീണ്ടും ഉത്സവങ്ങളിൽ സമൂഹ പൊങ്കാലയ്ക്ക് മൺ പാത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ ഓണക്കാലത്ത് കച്ചവട പ്രതീക്ഷയുമുണ്ട്.
അടുക്കളകളിൽ സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റത്തോടെ മൺപാത്രവിപണി പൊതുവേ നിർജീവമായി. എന്നാൽ കളിമൺ പാത്രങ്ങളുടെ ആരോഗ്യപരമായ ഗുണങ്ങൾ തിരിച്ചറിഞ്ഞതോടെ വില്പനയിൽ മാറ്റം വന്നു. സാധാരണക്കാർ മുതൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരടക്കം മൺപാത്രങ്ങൾ വാങ്ങുന്നതിന് താത്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. മുന്തിയ ഹോട്ടലുകളിൽ ചട്ടി ബിരിയാണിയും ചട്ടിക്കറികൾക്കും പ്രിയം ഏറിയതും ഇവരിൽ പ്രതീക്ഷ ഉണർത്തുന്നുണ്ട്.
ഇതിനെല്ലാം ഉപരി ഉത്സവങ്ങളാണ് വിപണിയെ താങ്ങിനിറുത്തിയിരുന്നത്. ഇതാണ് കൊവിഡിന്റെ വരവിൽ ഇല്ലാതായത്. ഓണക്കാലത്തെ കച്ചവടം മുന്നിൽക്കണ്ട് വ്യാപാരികളിൽ പലരും വൻതോതിൽ പാത്രങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്.
വേളാർകുടിയുടെ പ്രതാപവും മങ്ങി
ആറ്റിങ്ങൽ വേളാർകുടി ഒരു കാലത്ത് ജില്ലയിലെ പ്രധാന മൺപാത്ര ഉത്പാദന കേന്ദ്രമായിരുന്നു. പാചകത്തിനാവശ്യമായ വ്യത്യസ്തമായ പാത്രങ്ങൾ, പൂച്ചട്ടികൾ, പ്രദർശന വസ്തുക്കൾ, വിളക്കുകൾ, ആരാധനാ ചടങ്ങുകൾക്കാവശ്യമായ പാത്രങ്ങൾ എന്നിവയെല്ലാം ഒരുകാലത്ത് ഇവിടെ നിർമ്മിച്ചിരുന്നു. വേളാർ സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു മൺപാത്ര നിർമ്മാണം. വില്പന കുറയുകയും സാദ്ധ്യതകൾ അസ്തമിക്കുകയും ചെയ്‌തതോടെ ഇവിടത്തെ നിർമ്മാണം നിലച്ചു. വേളാർകുടി എന്ന പേര് തന്നെ പുനർനാമകരണം ചെയ്ത് എ.സി.എ.സി നഗർ എന്നാക്കി. ഇന്ന് പാത്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് വിപണനം ചെയ്യുകയാണ് ഇവിടത്തുകാർ ചെയ്യുന്നത്.
പ്രതിസന്ധികൾ
ജില്ലയിൽ മൺപാത്ര നിർമ്മാണം കുറഞ്ഞു
തിരിച്ചടിയായി മെറ്റൽ പാത്രങ്ങളുടെ വരവ്
ഉത്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
പ്രധാന വില്പന ഉത്സവ സീസണുകളിൽ
കൊവിഡ് മഹാമാരി പ്രതിസന്ധിയായി
വ്യാപാരികൾ കടക്കെണിയുടെ നടുവിൽ
ഓണക്കാല കച്ചവടത്തിൽ കണ്ണും നട്ട് മൺപാത്ര വിപണി