
തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിയന്ത്റിക്കുന്നതിനുള്ള പഴുതടച്ച നിയമഭേദഗതി പരിഗണനയിലാണെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കലാരംഗത്തെ പ്രമുഖർ റമ്മിയിലേയ്ക്ക് ആളുകളെ ആകർഷിക്കുന്ന പരസ്യത്തിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണ്.
പണം വച്ചുള്ള ഓൺലൈൻ റമ്മികളി നിരവധിപേരെ വൻ സാമ്പത്തിക ബാധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021 ഫെബ്രുവരിയിൽ 1960ലെ കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത് പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിച്ചിരുന്നു. ഗെയിമിംഗ് കമ്പനികളുടെ ഹർജിയിൽ ഹൈക്കോടതി നിയമഭേദഗതി റദ്ദാക്കി. സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ആദ്യം ഫ്രീ ഗെയിമുകൾക്ക് ഓഫർ നൽകുകയും പിന്നീട് അടിമപ്പെടുത്തി ചൂതാട്ടത്തിലേക്ക് നയിക്കുന്നതുമാണ് ഗെയിമിംഗ് കമ്പനികളുടെ രീതി. പിന്നീട് ചതിക്കുഴികളിൽ നിന്നു രക്ഷപ്പെടാനാവാത്ത സ്ഥിതിയാവും. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് എതിർഭാഗത്ത് കളി നിയന്ത്റിക്കുന്നതെന്നാണ് വിവരം.
ഓൺലൈൻ റമ്മികളിക്ക് വായ്പ നൽകുന്ന മൊബൈൽ ആപ്പുകളും ഓൺലൈൻ വായ്പാ പരസ്യങ്ങളും വ്യാപകമായിട്ടുണ്ട്. ചെറിയ കളികളിലൂടെ പണം നഷ്ടപ്പെട്ടവർ വായ്പയെടുത്ത് കളിയ്ക്കുന്ന സ്ഥിതിയുമുണ്ട്. പണം സമയത്ത് തിരികെ നൽകാത്തതുമൂലം പലർക്കും ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവരുന്നു. ലക്ഷങ്ങൾ നഷ്ടമാകുന്നതോടെ ആത്മഹത്യ ചെയ്യുന്ന സാഹചര്യവുമുണ്ട്.
പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ സ്‌കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. സോഷ്യൽ പൊലീസിംഗ് സംവിധാനമുപയോഗിച്ചും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ വിവിധ പദ്ധതികൾ വഴിയും മാദ്ധ്യമങ്ങൾ മുഖേനയും ബോധവത്കരണം നടത്തുന്നു. റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകൾക്കും മറ്റു സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ടെന്നും എ.പി അനിൽകുമാറിന്റെ സബ്മിഷന് മുഖ്യമന്ത്റി മറുപടി നൽകി. കഴിഞ്ഞ ജൂലായിൽ ഓൺലൈൻ ഗെയിമുകളുടെ മരണക്കളിയെക്കുറിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.