
ഒരു വാഴയിലയ്‌ക്ക് 6 രൂപ
ഒരു മാസത്തിനിടെ കൂടിയത് 3 രൂപ
തിരുവോണം അടുപ്പിച്ച് വില 10 ആകും
തിരുവനന്തപുരം:തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ചാല കമ്പോളത്തിൽ ഒരു ഇലയ്ക്ക് ആറ് രൂപയാണ് വില. 200 ഇലയടങ്ങിയ ഒരു കെട്ടിന് ആയിരം രൂപ നൽകണം.ഒരു മാസം മുമ്പ് വാഴയിലയുടെ വില മൂന്ന് രൂപയായിരുന്നു.തിരുവോണം അടുപ്പിച്ച് വില പത്ത് രൂപയാകുമെന്ന് ചാലയിൽ അമ്പത് വർഷമായി വാഴയില കച്ചവടം നടത്തുന്ന ആറ്റുകാൽ സ്വദേശി ശശി പറഞ്ഞു. ചിങ്ങ മാസത്തിൽ വിവാഹം,ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കൂടുതലായതിനാൽ വാഴയിലയ്‌ക്ക് ആവശ്യക്കാർ ഏറുകയാണ്.വിപണിയിലെ വൻ ഡിമാൻഡ് കണക്കിലെടുത്ത് ഓണക്കാലത്തേക്കുള്ള ഇല മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുകയാണ് വ്യാപാരികൾ. ഹോട്ടലുകളിൽ സദ്യ ഓർഡർ ചെയ്യുന്നവർക്കെല്ലാം വാഴയിലയിൽ സദ്യ വേണമെന്നത് നിർബന്ധമാണ്.അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ വാഴയില ചിങ്ങത്തിൽ അധികം വിറ്റുപോകുന്നതായാണ് കണക്ക്.
തമിഴ്‌നാട് തന്നെ ശരണം
വാഴയിലയ്‌ക്കും തമിഴ്‌നാടിനെയാണ് നാം പ്രധാനമായും ആശ്രയിക്കുന്നത്.ചിങ്ങം മുന്നിൽക്കണ്ട് ഇലയ്‌ക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്.തൂത്തുക്കുട്ടി,തിരുനെൽവേലി,കാവൽകിണർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്.ഞാലിപ്പൂവൻ,കർപ്പൂരവല്ലി എന്നിവയാണ് ഇലയ്‌ക്ക് വേണ്ടി മാത്രം കൃഷിചെയ്യുന്നത്.അതേസമയം,കനത്ത മഴയിൽ കൃഷി നശിച്ചതും ഇല വിപണിയെ ബാധിച്ചിട്ടുണ്ട്.
കേരളത്തിൽ മഴ വില്ലനായി
നാട്ടിലെ തോട്ടങ്ങളിൽ നിന്ന് ആവശ്യത്തിന് വാഴയില ഏർപ്പാടാക്കിയാണ് സാധാരണ ഗതിയിൽ ചിങ്ങമാസത്തെ വിലക്കയറ്റവും വാഴയില ക്ഷാമവും പിടിച്ചുനിറുത്തുന്നത്.കാലവർഷം ഏക്കറുകണക്കിന് വാഴത്തോട്ടങ്ങളിൽ നാശം വിതച്ചതോടെ നാട്ടിൽ നിന്നുള്ള വാഴയില ലഭ്യത കുറഞ്ഞു. കേടായിപ്പോകും എന്നതിനാൽ മുൻകൂട്ടി ഇല സംഭരിച്ചു വയ്‌ക്കുന്നതിനും വ്യാപാരികൾക്ക് പരിമിതിയുണ്ട്.
പേപ്പർ ഇലയ്‌ക്ക് വിലക്കുറവ്
വാഴയിലയ്‌ക്ക് പകരമായി ഉപയോഗിക്കാവുന്ന പേപ്പർ ഇലയ്‌ക്ക് വില കുറവാണ്. നൂറ് പേപ്പറില നൂറ് രൂപയ്‌ക്ക് വിപണിയിൽ ലഭിക്കും.എന്നാൽ വാഴയിലയുടെ സ്ഥാനം തട്ടിയെടുക്കാൻ പേപ്പറിലയ്ക്ക് കഴിഞ്ഞിട്ടില്ല.