വിതുര: ഒരിടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ വീണ്ടും വ്യാജ മദ്യലോബി സജീവമാകുന്നു. ഓണവിപണി ലക്ഷ്യമിട്ട് മലയോര - വനമേഖലകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് കൊഴുക്കുകയാണ്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ വനമേഖലകളിലാണ് വാറ്റ് തകൃതിയായിട്ടുള്ളത്. ആദിവാസി സമൂഹത്തെ ചൂഷണം നടത്തിയാണ് വനമേഖലകളിൽ നാടൻചാരായ നിർമ്മാണം നടക്കുന്നത്. ആദിവാസി ഊരുകളിൽ തമ്പടിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം നിർമ്മിച്ച് പുറത്തേക്ക് കടത്തുകയാണ് പതിവ്. പൊൻമുടി, ബോണക്കാട് മലയടിവാരം വ്യാജവാറ്റുലോബിയുടെ പിടിയിലമർന്നിട്ട് മാസങ്ങളായി. ചാരായം വാറ്റി കന്നാസുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നവരുമുണ്ട്.
എക്സൈസും പൊലീസും റെയ്ഡുകൾ നടത്തി ഇടയ്ക്കിടെ ചിലരെ പിടികൂടാറുണ്ടെങ്കിലും വ്യാജവാറ്റുകാർ കളത്തിൽ സജീവമാണ്. മലയോര മേഖലയിൽ അനവധി ബിവറേജസ് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാറ്റു ചാരായത്തിന് ഇപ്പോഴും വൻ ഡിമാൻഡാണ്.
നാടൻ ചാരായവുമായി ബൈക്കുകളിൽ അമിത വേഗതയിലാണ് യുവ സംഘങ്ങൾ പായുന്നത്. കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ വരുമാനം ലഭിക്കുന്നതിനാൽ യുവാക്കൾ എളുപ്പത്തിൽ മദ്യമാഫിയയുടെ കെണിയിൽ വീഴും. ബിസിനസ് കൊഴുപ്പിക്കുന്നതിനായി സ്ത്രീകളെ വരെ കളത്തിലിറക്കിയിട്ടുണ്ട്.
ടൂറിസം മേഖല ലക്ഷ്യം
പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ, ചാത്തൻകോട് എന്നീ ടൂറിസം കേന്ദ്രങ്ങളിലും നാടൻ ചാരായം സുലഭമാണ്. ടൂറിസ്റ്റുകൾക്കിടയിൽ വൻ വിലയ്ക്കാണ് വില്പന നടത്തുന്നത്. കല്ലാർ മേഖലയിൽ ബൈക്കിലെത്തി നാടൻ ചാരായം വില്പനയിലേർപ്പെട്ടിരുന്ന അനവധി പേരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വർഷവും ഓണനാളുകളിൽ മലയോരമേഖലയിൽ വൻതോതിൽ നാടൻ ചാരായം ഒഴുകിയിരുന്നു. അടഞ്ഞുകിടന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ സജീവമായതോടെ വാറ്റുകാരും കളത്തിൽ നിലയുറപ്പിച്ചു. റെയ്ഡുകൾ ശക്തമാക്കിയില്ലെങ്കിൽ ഓണനാളുകളിൽ നാടൻചാരായം വൻതോതിൽ ഒഴുകിയേക്കും.
യുവാക്കൾ കെണിയിൽ
നാടൻചാരായം വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനവധി പേർ വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ എത്താറുണ്ട്. നാടൻ ചാരായം കൂടിയ വിലയ്ക്കാണ് വിറ്റഴിക്കുന്നത്. വാറ്റുചാരായം വിൽക്കുന്നതിനായി അനവധി യുവസംഘങ്ങളെ മദ്യമാഫിയകൾ നിയമിച്ചിട്ടുണ്ട്. ബൈക്കുകളിൽ എത്തിയാണ് പ്രധാന കേന്ദ്രങ്ങളിൽ വില്പന നടത്തുന്നത്. ഓർഡർ നൽകിയാൽ നിശ്ചിത സ്ഥലത്ത് മദ്യം എത്തിക്കുവാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഓണക്കാലമായതോടെ ഇക്കൂട്ടർ വീണ്ടും കളം അടക്കിവാഴുകയാണ്. വ്യാജമദ്യലോബിയെ അമർച്ചചെയ്യുവാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസും എക്സൈസും പറയുന്നു.