
കടയ്‌ക്കാവൂർ: ഭാര്യയെയും മൂന്ന് വയസുള്ള മകനെയും ക്രൂരമായി മർദ്ദിച്ചയാളെ കടയ്‌ക്കാവൂർ പൊലീസ് പിടികൂടി. മേൽകടയ്‌ക്കാവൂർ അമ്പഴക്കണ്ടം അയന്തിയിൽ അശ്വതിയെയും മകനെയും മർദ്ദിച്ച കീഴാറ്റിങ്ങൽ കാറ്റാടിവീട്ടിൽ ജോഷിയാണ് (36) അറസ്റ്റിലായത്. ജോഷിയുടെ നിരന്തരമായ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിലായിരുന്നു താമസം.
25ന് രാത്രി 10ഓടെ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി ഉറങ്ങിക്കിടന്ന ഇരുവരെയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് ജോഷി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അശ്വതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എച്ച്.ഒ അജേഷ്, എസ്.ഐമാരായ ദിപു, മാഹീൻ, എസ്.പി.സി.ഒമാരായ രാകേഷ്, ഗിരീഷ്, ഡാനി, അരുൺ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്‌തു.