minister-chinju-rani

തിരുവനന്തപുരം:ക്ഷീരസഹകരണ സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ലിറ്ററിന് നാല് രൂപ നിരക്കിലുള്ള ഇൻസെന്റീവ് സെപ്തംബർ മുതൽ അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023 മാർച്ച് വരെ ഇത് തുടരും. ജൂലായ്,​ ആഗസ്റ്റിലെ തുകയും ഇതിനൊപ്പം നൽകും. ക്ഷീരവികസന വകുപ്പ് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരുരൂപയും (ക്ഷീരശ്രീ പോർട്ടൽ മുഖേന) തദ്ദേശ സ്ഥാപന /ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ 3 രൂപയും (സാംഖ്യ സോഫ്റ്റ്‌വെയർ മുഖേന) ചേർത്താണ് നാല് രൂപ. ഇതിനായി 25.35 കോടി അനുവദിച്ചു. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക. ക്ഷീരകർഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയ്‌ക്ക് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.