
കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്നിൽ നിന്ന് മാരക മയക്കുമരുന്നായ 1.420 ഗ്രാം എം.ഡി.എം.എയുമായി ഉത്തർപ്രദേശ് സ്വദേശി റിസ്വാൻ (24) പിടിയിലായി. ഓടി രക്ഷപ്പെട്ട മുഖ്യപ്രതി ഷാനിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി സി.ഐ അറിയിച്ചു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ നിരീക്ഷണത്തിലായിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നാവായിക്കുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രാജൻ, രതീശൻ ചെട്ടിയാർ, സിവിൽ എക്സൈസ് ഓഫീസർമാരായ താരിഖ്, രാഹുൽ, യശസ്, പ്രണവ്, ഡ്രൈവർ ഇഗ്നേഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് മദ്യം, മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും തടയാൻ പരിശോധനകൾ ശക്തമാക്കിയെന്നും ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ 0470-2692212 ൽ അറിയിക്കണമെന്നും സി.ഐ അറിയിച്ചു.