ph

കായംകുളം: വീട്ടുകാർ ഓണപ്പരിപാടി കാണാൻ പോയ സമയത്ത് വീട് കുത്തിത്തുറന്ന് 50 പവനും രണ്ടു ലക്ഷവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് ഇരിക്കൂർ വില്ലേജിൽ പട്ടുവ ദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ റാബിയ ഇസ്മായിലിനെയാണ് (30) കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ണൂർ ടൗണിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ 4ന് സന്ധ്യയ്ക്ക് കായംകുളം പെരിങ്ങാല ചക്കാല കിഴക്കതിൽ വീട്ടിൽ ഹരിദാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ രണ്ട് വീടുകൾക്കപ്പുറമുള്ള വീട്ടിൽ ഓണപ്പരിപാടി കണ്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിൽ പൊളിച്ച് കയറിയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇസ്മായിൽ 2ന് പുറത്തിറങ്ങിയ ശേഷം പിറ്റേന്ന് പത്തനംതിട്ടയിലുള്ള പെൺ സുഹൃത്തിനെ കാണാനെത്തി. തുടർന്ന് പത്തനാപുരത്ത് നിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച് കായംകുളത്തെത്തിയാണ് മോഷണം നടത്തിയത്. തുടർന്ന് അടൂർ ഭാഗത്തേക്ക് പോയ ഇയാൾ സ്കൂട്ടർ അവിടെ ഉപേക്ഷിച്ച ശേഷം ബസിൽ കോഴിക്കോട്ടെത്തി ഒരു ലോഡ്ജിൽ താമസിച്ചു. പിന്നീട് സ്വർണം വിൽക്കാൻ കണ്ണൂർ നഗരത്തിലെ ജ്യൂവലറിയിലെത്തിയപ്പോഴാണ് കണ്ണൂർ ട‌ൗൺ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.

കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിൽ പണയം വച്ചതും ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ സൂക്ഷിച്ചിരുന്നതുമുൾപ്പെടെ മുഴുവൻ സ്വർണവും പണവും പൊലീസ് കണ്ടെടുത്തു. പ്രത്യക്ഷ തെളിവുകളോ സി.സി.ടി.വി ദൃശ്യങ്ങളോ ഇല്ലാതിരുന്ന അന്വേഷണം പുരോഗമിക്കവേയാണ് ഇസ്മായിൽ പിടിയിലായത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇസ്മായിൽ ആദ്യമായാണ് ആലപ്പുഴയിൽ മോഷണത്തിന് പിടിയിലാകുന്നത്.

കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ എം.ശ്രീകുമാർ, വി. ഉദയകുമാർ, എ.എസ്.ഐ ഉദയകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, ഗിരീഷ്, മോനിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, അനീഷ്, ശരത്, നിഷാദ്, സനോജ് എന്നിവരായിരുന്നു അംഗങ്ങൾ.