മാവേലിക്കര: മാവേലിക്കര മണ്ഡലത്തിന്റെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർമാണം തുടങ്ങാൻ പോകുന്ന കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് റവന്യു വകുപ്പിന്റെ അനുമതി. അടുത്ത നടപടി ജില്ലാ കളക്ടർ ലാൻഡ് അക്വിസിഷൻ ഓഫീസറെ നിയമിക്കലാണ് . തുടർന്ന് സിക്സ് വൺ നോട്ടിഫിക്കേഷനും പിന്നാലെ ഭൂമി ഏറ്റെടുക്കൽ നടപടിയും പൂർത്തീകരിക്കും.
റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഗവ.ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളൂർകുളം മുതൽ ഗേറ്റിന് കിഴക്ക് ബിഷപ് മൂർ കോളേജ് ഹോസ്റ്റലിന് മുന്നിൽ വരെ 500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 1.50 മീറ്റർ വീതിയിൽ ഒരു വശത്ത് നടപ്പാതയും ഉണ്ടാവും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാവും പാലത്തിന്റെ ഉയരം. 125 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടി വരും. പദ്ധതിക്ക് റെയിൽവേയുടെ അന്തിമ അനുമതി ലഭിച്ചിരുന്നു. മാവേലിക്കരകല്ലുമല റോഡിൽ റെയിൽവേസ്റ്റേഷനു വടക്കു വശത്തെ പ്രധാന റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള പദ്ധതി 2018-19 ലെ ബഡ്ജറ്റിലാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത്, മന്ത്രി ജി.സുധാകരന്റെയും ആർ.രാജേഷ് എം.എൽ.എയുടെ ഇടപെടലിൽ പാലം നിർമാണത്തിന് 38.22 കോടി രൂപ അനുവദിച്ചിരുന്നു. അതിനും ഒരു വർഷം മുമ്പാണ് പ്രാഥമിക അനുമതി ലഭിച്ചത്. ആർ.ബി.ഡി.സി.കെ തയ്യാറാക്കിയ പ്രൊജക്ടിനാണ് കിഫ്ബി ഗവേണിംഗ് ബോഡി അന്തിമാനുമതി നൽകിയത്. മുഴുവൻ പണവും സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും മുടക്കും.

..........

# കാത്തിരിപ്പിന് വിരാമം

റെയിൽവേയുടെ അനുമതി ലഭിക്കുന്നതിൽ ദീർഘ കാലതാമസം നേരിട്ടപ്പോൾ എം.എസ് അരുൺകുമാർ എം.എൽ.എ വിഷയം റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി അബ്ദു റഹ്മാന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മന്ത്രിയുടെ ചേംബറിൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിക്കുകയും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. എം.എൽ.എയുടെ നിരന്തര ഇടപെടൽ ഒടുവിൽ ഫലം കണ്ടു. റെയിൽവേ കോർഡിനേഷൻ മീറ്റിംഗിൽ അന്തിമാനുമതി ലഭിച്ചിരുന്നു. ചീഫ് ബ്രിഡ്ജ് എൻജിനീയർ, ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിങ്ങും അംഗീകരിച്ചിരുന്നു.