
ആലപ്പുഴ: കായൽയാത്രയിൽ നിന്ന് കൂടുതൽ കാശുവാരാൻ ജലഗതാഗത വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മൂന്നു ബോട്ടുകൾ നീരണിയുന്നു. ആലപ്പുഴ, കൊല്ലം, എറണാകുളം മേഖലകളിലാവും സർവീസ്. 90 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് കൊച്ചി പോർട്ടിലും സീ കുട്ടനാട് ബോട്ടിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് ആലപ്പുഴയിലും മന്ത്രി ആന്റണി രാജു നിർവഹിക്കും. കൊല്ലത്ത് നിർമ്മാണം പൂർത്തിയായ ബോട്ടിന്റെ നീരണിയൽ ഈ മാസം അവസാനം നടക്കും.
കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്രയും ആധുനിക സൗകര്യങ്ങളുമാണ് ഓരോ ബോട്ടിലുമുള്ളത്. ആലപ്പുഴയിലെ പുതിയ സീ കുട്ടനാട് ബോട്ടിൽ 75 പേർക്ക് യാത്ര ചെയ്യാം. നിലവിലെ സീ കുട്ടനാട് ബോട്ട് സാധാരണ യാത്രാബോട്ട് ആക്കാനാണ് തീരുമാനം. 120 പേർക്ക് യാത്ര ചെയ്യാവുന്ന എ.സി ബോട്ടായ 'വേഗ'യുടെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് കോടിയാണ് ചെലവ്. പുതിയ സീ കുട്ടനാട് ഒരു നില ബോട്ടാണ്. കൊല്ലത്തെ സീ അഷ്ടമുടി ബോട്ടിന് രണ്ട് നിലയുണ്ട്. 72 യാത്രക്കാർക്ക് വീതം സഞ്ചരിക്കാവുന്ന ബോട്ടുകൾക്ക് ഓരോന്നിനും ചെലവ് 2.5 കോടിയാണ്. ഇവയിൽ ശീതീകരണ സംവിധാനം ഉണ്ടാകും. നിലവിലുള്ള വേഗയുടെ അതേ വലിപ്പത്തിൽ പുതിയ വേഗ ബോട്ട് നിർമ്മിക്കാൻ 3 കോടിയാണ് സർക്കാർ അനുവദിച്ചത്. അരൂരിലെ സ്വകാര്യ സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല.
രണ്ട് പുതിയ വാട്ടർ ടാക്‌സികളുടെ നിർമ്മാണവും പുരോഗമിക്കുന്നു. പറശ്ശിനിക്കടവ്, മുഹമ്മ എന്നിവടങ്ങളിലാണ് നിലവിൽ വാട്ടർ ടാക്‌സിയുള്ളത്.
# സുരക്ഷിതയാത്ര
ആധുനിക സംവിധാനത്തോടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ കാറ്റമറൈൻ ബോട്ട് സംസ്ഥാനത്ത് ആദ്യമായിട്ടാണ് ജലഗതാഗത വകുപ്പ് നീറ്റിലിറക്കുന്നത്. മൂന്ന് കോടിയാണ് നിർമ്മാണ ചെലവ്. 20 മീറ്റർ നീളമുണ്ട്. ഏഴ് മീറ്റർ വീതി. ഏഴ് നോട്ടിക്കൽ മൈൽ വേഗം. കാലപ്പഴക്കം വന്ന യാത്രാ ബോട്ടുകൾക്ക് പകരം എല്ലാ സ്റ്റേഷനുകളിലും കാറ്റമറൈൻ ബോട്ടുകൾ നീറ്റിലിറക്കാനുള്ള ആലോചനയിലാണ് വകുപ്പ്.
# ഉദ്ഘാടനം ഇന്ന്
ആലപ്പുഴ നഗരചത്വരത്തിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ പാസഞ്ചർ കം ടൂറിസം ബോട്ടിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, പി.പി.ചിത്തഞ്ജൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും.