ചേർത്തല: കളവംകോടത്ത് കഴിഞ്ഞദിവസം ആറു വീടുകളിൽ കവർച്ചയും കവർച്ചാശ്രമങ്ങളും. കളവംകോടം ചമ്പക്കാട്ടുവെളി പത്മദാസന്റെ ഭാര്യ സുശീലയുടെ രണ്ടുപവൻ മാലയും ഒരുപവന്റെ വളയും ഉറങ്ങിക്കിടക്കവേ കവർന്നു. രണ്ടാമത്തെ വള മുറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സുശീല ഉണർന്നു ബഹളം വച്ചപ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്.
അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
സമീപത്തെ ചക്കനാട്ടുചിറ വിജയന്റെ വീടിന്റെ പിൻവാതിൽ പൂട്ടുതകർത്ത് മോഷ്ടാക്കൾ അകത്തുകടന്നു. ഉറങ്ങുകയായിരുന്ന മകൻ വിനീഷിന്റെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ വിനീഷ് ഉണർന്നപ്പോൾ മോഷ്ടാവ് രക്ഷപ്പെട്ടു.
പുത്തൻതറ പ്രകാശൻ, താമരശേരിവെളി വിശ്വംഭരൻ, പുത്തൻതറ സാലി, സുമംഗലത്തു ഷക്കീല എന്നിവരുടെ വീടുകളിൽ മോഷണ ശ്രമം നടന്നു. ഈ വീടുകളുടെ പിൻവാതിൽ കുത്തിത്തുടക്കാൻ ശ്രമം നടന്നു. പുലർച്ചെ തന്നെ ചേർത്തല പൊലീസെത്തി വീടുകളിൽ നിന്നു തെളിവുകൾ ശേഖരിച്ചു. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.സി ടിവി കാമറയിൽ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്.