 
ചേർത്തല: നഗര ഹൃദയത്തിലെ സെന്റ് മേരീസ് പാലത്തിന്റെ പുനർ നിർമ്മാണം നവീന മാതൃകയിൽ ആരംഭിച്ചു. പാലം പുതുക്കിപ്പണിയണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്.
സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 6.33 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം. എ-എസ് കനാലിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് തെക്ക് ഭാഗത്തെ അരനൂറ്റാണ്ടോളം പഴക്കമുള്ള പാലമാണ് പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നത്. യാത്രാപ്രധാന്യം ഏറെയുള്ള പാലത്തിന്റെ വീതിക്കുറവും നടപ്പാതയില്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, ഫയർഫോഴ്സ് സ്റ്റേഷൻ, ഗവ. ബോയ്സ് എച്ച്.എസ്.എസ്, സെന്റ് മേരീസ് എച്ച്.എസ്, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന മാർഗമാണ് ഈ പാലം. നഗരത്തിലെ ഒട്ടുമിക്ക റോഡുകളെല്ലാം രണ്ട് വർഷംമുമ്പ് പുനർ നിർമ്മിച്ചിരുന്നു. അപ്പോഴും സെന്റ് മേരീസ് പാലം പഴയപടിതന്നെ കിടന്നു. വടക്ക് ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യബസുകൾ സ്റ്റാൻഡിലേക്ക് എത്തുന്നതും ഈ പാലത്തിലൂടെയാണ്. ബസ് പാലം കയറിയാൽ ചെറുവാഹനങ്ങൾക്കു പോലും ഇടം ലഭിക്കാത്ത അവസ്ഥയായിരുന്നു. അപകട സാദ്ധ്യത ഏറിയതായിരുന്നു കാൽനടയാത്രയും.
പുതിയപാലം, പുതിയ മുഖം
# 24 മീറ്റർ നീളം, 14 മീറ്റർ വീതി
# രണ്ട് മീറ്റർ വീതിയിൽ നടപ്പാത
# ഇരുകരകളിലെയും 6 റോഡുകൾ 100 മീറ്റർ നീളത്തിൽ വികസിപ്പിക്കും
# റോഡുകളുടെ വശങ്ങളിൽ സുരക്ഷാവേലി
# കനാലിലെ നീരൊഴുക്ക് സുഗമമാക്കുന്ന രൂപകല്പന
# പാലത്തിൽ നിന്ന് റോഡുകളിലേക്ക് സുരക്ഷിതമായി തിരിയാം
# നിർമ്മാണ കാലാവധി 10 മാസം