ബീച്ചിൽ കുട്ടികൾ കൂട്ടംതെറ്റുന്നത് പതിവായി
ആലപ്പുഴ: ബീച്ചിലെ തിരിക്കിനിടെ മാതാപിതാക്കളെ കാണാതെ അലറിക്കരഞ്ഞ രണ്ടു കുട്ടികൾക്ക് രക്ഷകരായത് പൊലീസ്.
പട്രോളിംഗിനിടെ ഇന്നലെ രാവിലെ 11ഓടെ ബീച്ചിലെ കാറ്റാടി ഭാഗത്ത് നിന്ന് അരകിലോമീറ്റർ തെക്കുമാറി ടൂറിസം പൊലീസ് കൊല്ലം സ്വദേശിയായ ആറു വയസുകാരന്റെ രക്ഷകനായി. വൈകിട്ട് ആറരയോടെ പട്രോളിംഗ് നടത്തിയ പിങ്ക് പൊലീസാണ് മറ്റോരു കുട്ടിയുടെ രക്ഷാകർത്താക്കളെ കണ്ടെത്തിയത്. വിജയ പാർക്കിൽ പിങ്ക് പൊലീസിലെ നയന,രശ്മി, ശ്രീജ എന്നിവർ നടത്തിയ പട്രോളിംഗിനിടെ ഒന്നാംക്ളാസിൽ പഠിക്കുന്ന മണ്ണഞ്ചേരി സ്വദേശിനിയായ കുട്ടി രക്ഷാകർത്താക്കളെ കാണാതെ കരയുന്നതു കണ്ടു. ഫോൺ നമ്പർ അറിയാത്തതിനാൽ കുട്ടി പഠിക്കുന്ന മണ്ണഞ്ചേരി സ്കൂളിലെ അദ്ധ്യാപകനിൽ നിന്ന് രക്ഷാകർത്താക്കളുടെ ഫോൺനമ്പർ ശേഖരിച്ചു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നിനിടെ ഇവർ കുട്ടിയെ തേടി പൊലീസിന്റെ അടുത്തെത്തി. താക്കീത് നൽകിയ ശേഷമാണ് കുട്ടിയെ ഏൽപ്പിച്ചത്.
രാവിലെ കാറ്റാടി ഭാഗത്തിന് തെക്ക് കുട്ടിയുടെ കരച്ചിൽ കേട്ട് ടൂറിസം എസ്.ഐ ജയറാം, എ.എസ്.ഐ പ്രമോദ്, സി.പി.ഒമാരായ വിജു വിൻസെന്റ്, ശ്രീജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രദേശവാസികൾ വിവരം അറിയിച്ചു. പൊലീസ് എത്തി കുട്ടിയെ ടൂറിസം എയ്ഡ് പോസ്റ്റിൽ എത്തിച്ചു. വിവരങ്ങൾ തിരക്കിയപ്പോൾ കൊല്ലത്തുനിന്ന് അമ്മയ്ക്കും അച്ഛനും ഒപ്പം എത്തിയതാണെന്നും അവരെ കാണുന്നില്ലെന്നും കുട്ടി പറഞ്ഞു. ഫോൺനമ്പർ അറിയാത്തതിനാൽ എസ്.ഐ ജയറാം ബീച്ചിൽ കുട്ടിയുമായി നടത്തിയ തെരച്ചിലിൽ രക്ഷാകർത്താക്കളെ കാറ്റാടിയുടെ വടക്കുഭാഗത്ത് നിന്ന് കണ്ടെത്തി കുട്ടിയെ കൈമാറി. കഴിഞ്ഞ ഞായറാഴ്ച രാത്രി 8ന് രണ്ടു ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയും പൊലീസാണ് രക്ഷാകർത്താക്കളെ കണ്ടെത്തി കൈമാറിയത്.