ന്യൂഡൽഹി:ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. കേസിലെ എതിർകക്ഷിയായ അശോക് കുമാർ ഒക്ടോ.18നകം മറുപടി നൽകണം

കേരള സബോർഡിനറ്റ് സർവ്വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് നൽകാൻ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടോയെന്ന് സുപ്രീം കോടതി പരിശോധിക്കും. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം

റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനോ, തൽസ്ഥിതി തുടരാൻ നിർദ്ദേശിക്കാനോ സുപ്രീം കോടതി തയ്യാറായില്ല. തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും, നിയമനം ചട്ടങ്ങൾ അനുസരിച്ചാണെന്നും പ്രശാന്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരി വാദിച്ചു. പ്രശാന്തിന് നിയമനത്തിന് ആവശ്യമായ യോഗ്യതകളുണ്ട്. ഈ നിയമനം കാരണം ആർക്കും അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കി. അഭിഭാഷകൻ മുഹമ്മദ് സാദിഖും ഹാജരായി.

പ്രശാന്തിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിംഗ് കൗൺസൽ സി.കെ ശശിയും വാദിച്ചു. പ്രശാന്തിന് ആശ്രിത നിയമനത്തിന് അർഹതയുണ്ടോയെന്ന് കോടതി ആരാഞ്ഞു. ആശ്രിത നിയമനമല്ല നൽകിയതെന്ന് പ്രശാന്തിന്റെ അഭിഭാഷകർ മറുപടി നൽകി. എന്നാൽ പ്രശാന്ത് നിയമനത്തിന് വേണ്ടി പരീക്ഷ എഴുതുകയോ അഭിമുഖത്തിന് ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബറിൽ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെയും നടപ്പിലാക്കിയില്ലേയെന്നും ആരാഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഉടൻ അപ്പീൽ ഫയൽ ചെയ്ത കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കി.

പ്രശാന്തിന് നിയമനം നൽകിയതിനാൽ തന്റെ അവസരം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി ആകാശ് ജി കമൽ എന്നയാളും അഭിഭാഷകൻ കെ.രാജീവ് മുഖേന സുപ്രീം കോടതിയെ സമീപിച്ചു. 2018 ജനവരിയിലാണ് പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസി.എൻജിനീയറുടെ തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്.