
കോലഞ്ചേരി: സദ്യ വട്ടത്തിന് രുചിപ്പടക്കം തീർക്കുന്ന പപ്പടത്തിന് ഓണക്കാലം അടുക്കുമ്പോഴും കച്ചവടം പൊടിഞ്ഞു തകർന്ന നിലയിലാണ്. ഇടവേളകളില്ലാതെ രണ്ട് വർഷത്തെ കൊവിഡ് തകർത്തു കളഞ്ഞത് കൈയെത്തിപ്പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ആഘോഷങ്ങൾ ഒഴിവായപ്പോൾ പപ്പട കച്ചവടക്കാരുടെ ജീവിതവും പ്രതിസന്ധിയിലായിരുന്നു. നിലവിൽ ആഘോഷങ്ങൾ തിരിച്ചെത്തുമ്പോഴും വില്പനയ്ക്ക് പണ്ടത്തെ മാറ്റു പോരെന്ന് കച്ചവടക്കാർ പറയുന്നു.
ഇനി ആകെ പ്രതീക്ഷ ഓണക്കാലത്താണ്. നഷ്ടത്തെ തുടർന്ന് പലരും തൊഴിൽ മതിയാക്കി. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും പപ്പടനിർമാണത്തിന്റെ പ്രതിസന്ധിക്ക് കാരണമായി. ഉഴുന്ന്, പപ്പടക്കാരം, എണ്ണ എന്നിവയുടെ വിലകൂടി. അയൽ സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഉഴുന്ന് ആവശ്യത്തിന് കിട്ടുന്നില്ല. യന്ത്രങ്ങളുപയോഗിച്ച് നിർമിച്ച് പായ്ക്കുചെയ്ത പപ്പടങ്ങളുടെ കടന്നുവരവും ദോഷകരമായി ബാധിച്ചു. പരമ്പരാഗത രീതിയിൽ വെയിലത്തുവച്ചാണ് പപ്പടം ഉണക്കുന്നത്.
മഴക്കാലത്ത് വെയിലിൽ പപ്പടം ഉണക്കിയെടുക്കുന്ന ചെറുകിടക്കാരുടെ ദുരിതം ഇരട്ടിയായിരുന്നു. ജോലിഭാരവും തൊഴിലാളികളുടെ കുറവും നിലനിൽക്കെ കുഴയ്ക്കാനും പരത്താനും ഇപ്പോൾ യന്ത്രമുണ്ട്. അതോടെ പപ്പടത്തിന്റെ ഗുണവും രുചിയും കൈമോശം വന്നതായി പരമ്പരാഗത നിർമ്മാണത്തൊഴിലാളിയായ പട്ടിമറ്റത്തെ സുധാകരൻ പറയുന്നു. ജീവിത ശൈലീ രോഗങ്ങളും പപ്പട വില്പനയെ പിറകോട്ട് നയിച്ചിട്ടുണ്ട്. ഉപ്പും ഉഴുന്നുമുള്ളതിനാൽ ഡോക്ടർമാർ തന്നെ പപ്പടം കഴിക്കുന്നത് നിയന്ത്രിക്കാറുണ്ട്. പരിചയ സമ്പന്നരായ തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പപ്പടം വിലക്കുറവിൽ ലഭിക്കുന്നുണ്ട്. അത് വിറ്റാൽ നല്ല ലാഭം ലഭിക്കുമെന്നതാണ് കച്ചവടക്കാരെ ആകർഷിക്കുന്നത്.
ചെറിയ പപ്പടം, വലിയ പപ്പടം, ഉള്ളി പപ്പടം, വെളുത്തുള്ളി പപ്പടം, മുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം,കുരുമുളക് പപ്പടം, ഗുരുവായൂർ പപ്പടം തുടങ്ങി വിവിധ തരത്തിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്.
പപ്പട വില: വലിയ പപ്പടം ഒരു കിലോ 160 രൂപ
ചെറിയ പപ്പടം 140 രൂപ