കോലഞ്ചേരി: ഓണത്തിന് ഉപ്പേരിയിലും മലയാളിയുടെ കൈ പൊള്ളും. കായ വില കൂടിയതോടെ ഉപ്പേരി വിലയ്ക്കും തീ പിടിച്ചു. ഒറ്റയാഴ്ചയിൽ 150 രൂപ വരെയാണ് വില.
കായ വറുത്തതും ശർക്കര വരട്ടിയും 450 നും നുറുക്ക് ഉപ്പേരി 475 നുമാണ് വില്പന. കഴിഞ്ഞയാഴ്ച വരെ ഉപ്പേരിയും ശർക്കര വരട്ടിയും 300 - 350 രൂപയ്ക്കും നുറുക്ക് 350 - 375 രൂപയ്ക്കും വിറ്റതാണ്. ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കായ വില ഒറ്റയടിക്ക് 30 രൂപ വരെ കൂടിയതാണ് പ്രശ്‌നം. നാടൻ കായ കിട്ടാനില്ല, വരവും കൃത്യമായി എത്തുന്നില്ല. വഴിയോര കച്ചവടങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെ മാർക്കറ്റുകളിലും ഏത്തക്കായയ്ക്ക് ക്ഷാമമാണ്. കായ വില ഒറ്റയാഴ്ചകൊണ്ട് കിലോ 80-85 നിരക്കിലെത്തി.
ബേക്കറികൾക്ക് പുറമേ നാട്ടിൻപുറങ്ങളിൽ കുടിൽ വ്യവസായമായും ഉപ്പേരി നിർമ്മിച്ച് വില്പനയുണ്ട്. ഏത്തക്കായ ക്ഷാമം ഇത്തവണ വിപണിയിൽ പ്രകടമാണെന്ന് റോയൽ ബേക്കറിയുടമ ബഷീർ പറഞ്ഞു. മുൻകാലങ്ങളെ പോലെ തമിഴ്‌നാട്ടിൽ നിന്ന് ഏത്തക്കായ എത്തുന്നില്ല. ഓണത്തിന് പാകമാകുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ നാട്ടിലെ കർഷകർക്ക് കനത്ത മഴ തിരിച്ചടിയായി.