തൃക്കാക്കര: ആലുവയിൽ സ്കൂൾ ബസിന്റെ എമർജൻസി വാതിലിലൂടെ വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനും ഡ്രൈവർക്കും വീഴ്ചപറ്റിയതായി മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും ശുപാർശ ചെയ്തു.
വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നുപോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷാഗ്ലാസ് ഷീൽഡ് നഷ്ടമായതായി കണ്ടെത്തി. സ്കൂളിന്റെ കീഴിലുള്ള ആറുബസുകളിലും സമാനതകരാർ കണ്ടെത്തി. ഈ വാഹനങ്ങളുടെ സുരക്ഷാഗ്ലാസ് ഷീൽഡ് ഘടിപ്പിച്ചശേഷമേ സർവീസ് നടത്താൻ അനുമതി നൽകൂ. അപകടമുണ്ടായ വാഹനം പൊലീസ് കസ്റ്റഡിയിലാണ്. വാഹന പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോർട്ട് പൊലീസ് തയ്യാറാക്കും. വിദ്യാഭ്യാസവകുപ്പും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. സി. ബി. എസ്. ഇ സ്കൂളായതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പിന് നേരിട്ട് സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബസിൽ അനുവദനീയമായതിൽ അധികം വിദ്യാർത്ഥികളെ കയറ്റിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.