shukkoor

നെടുമ്പാശേരി: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് ചിറ്റഗോംഗ് സ്വദേശി മുഹമ്മദ് അബ്‌ദുൾ ഷുക്കൂറി (32)നെ എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടി. മംഗലാപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.

വ്യാജ പാസ്‌പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ 27ന് നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരെന്ന വ്യാജേനയാണ് ഇവർ പോകാൻ ശ്രമിച്ചത്.

പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിൽ രേഖകൾ സമ്പാദിച്ച ശേഷമാണ് ഇവർ ഇന്ത്യൻ പാസ്‌പോർട്ട് നേടിയത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. മംഗലാപുരം വിമാനത്താവളം വഴി രണ്ട് പേരെ വിദേശത്തേക്ക് കടത്താൻ കൊണ്ടുവരുന്ന വഴിയാണ് പ്രധാന ഏജന്റായ ഷുക്കൂറിനെ പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തയാറാക്കിയാണ് മനുഷ്യക്കടത്ത്. ഡിവൈ.എസ്.പി വി.രാജീവ്, എസ്.ഐ ടി.എം.സൂഫി, എ.എസ്.ഐ സി.ഡി.സാബു, എസ്.സി.പി.ഒ ലിജോ ജേക്കബ് തുടങ്ങിയവരാണ് അന്വേഷിച്ചത്.