sndpmvpa

മൂവാറ്റുപുഴ: ഗുരുദേവ ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ മൂവാറ്റുപഴ യൂണിയനിൽ പൂർത്തിയായതായി യൂണിയൻപ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു. ശ്രീനാരായണഗുരുവിന്റെ 168-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ നഗരം പീതവർണ്ണാങ്കിതമായി.

യൂണിയൻ ആസ്ഥാനം മുതൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കച്ചേരിത്താഴം, ബി.ഒ.സി, വെള്ളൂർക്കുന്നം, പി.ഒ ജംഗ്ഷൻ, ആശ്രമം ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം മഞ്ഞക്കൊടിയും ഗുരുദേവചിത്രങ്ങളുംകൊണ്ട് നിറഞ്ഞുകവിഞ്ഞു. നഗരം മഞ്ഞക്കടലായി മാറിയിരിക്കുകയാണ്. യൂണിയന് കീഴിലുള്ള 31 ശാഖകളിലും ജയന്തി ആഘോഷത്തിനായി തയ്യാറെടുപ്പിലാണ്. രാവിലെ ശാഖകളിൽ പ്രാ‌ർത്ഥനയും ഗുരുദേവ കീർത്തനാലാപനവും ഉച്ചയ്ക്ക് പ്രസാദ ഉൗട്ടിനുശേഷം കുടുംബാംഗങ്ങൾ ഒന്നാകെ യൂണിയൻ ആസ്ഥാനത്തേക്ക് ഒഴുകിയെത്തും. ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ 130 ജംഗ്ഷനിൽ ഒത്തുകൂടിയശേഷം മഹാഘോഷയാത്ര ആരംഭിക്കും. എല്ലാശാഖകളിൽനിന്നും വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വിവിധ വാദ്യമേളങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.

130 ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര പി.ഒ ജംഗ്ഷൻ, കച്ചേരിത്താഴം, നെഹൃുപാർക്ക് ചുറ്റി ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രാങ്കണത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന മഹാജയന്തിസമ്മേളനം ഡീൻകുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറയും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചതയദിന സന്ദേശം നൽകും. വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവ്വഹിക്കും.

വാർഡ് കൗൺസിലർ ജിനു മടേക്കൽ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എൻ. രമേശ് എന്നിവർ സംസാരിക്കും. യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, അനിൽ കാവുംചിറ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങളായ എം.എസ്. വിത്സൻ, എൻ.ആർ. ശ്രീനിവാസൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്, യൂണിയൻ എംപ്ലോയ്സ് ഫോറം കേന്ദ്രസമിതി അംഗം കെ.ജി. അരുൺകുമാർ, യൂണിയൻ സൈബർസേനാ മേധാവി കെ.എ. ദീപു എന്നിവർ പങ്കെടുക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ നന്ദി പറയും.