പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിന സാംസ്കാരിക ഘോഷയാത്ര പറവൂർ പട്ടണത്തെ ജനസാഗരമാക്കി. യൂണിയന്റെ കീഴിലെ എഴുപത്തിരണ്ട് ശാഖായോഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ മഞ്ഞവസ്ത്രങ്ങളും പീതപാതകളുമേന്തി ഘോഷയാത്രയിൽ അണിചേർന്നു. വൈകിട്ട് മൂന്നിന് യൂണിയൻ ഓഫീസിൽനിന്ന് ഭാരവാഹികളുടെ നേതൃത്വത്തിൽ തുടക്കമായി.

ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ തെളിച്ച കെടാവിളക്കിൽനിന്ന് പകർന്നെടുത്ത ദിവ്യജ്യോതി വഹിച്ചുകൊണ്ടുള്ള വാഹനമായിരുന്ന ഘോഷയാത്രയ്ക്ക് മുന്നിൽ. വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയുടെ മുൻനിരയിൽ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ‌കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, വനിതാസംഘം, പോഷകസംഘടന ഭാരവാഹികളും അണിനിരന്നു.

ഘോഷയാത്രയുടെ തുടക്കത്തിൽ ടൗൺശാഖയും ടൗൺ വെസ്റ്റ് ശാഖയും തൊട്ടുപിന്നിൽ അണിചേർന്നു. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയതോടെ യൂണിയന്റെ കീഴിലെ ശാഖായോഗങ്ങൾ ഒന്നൊന്നായി പ്രത്യേകം ബാനറുകളിൽ ഘോഷയാത്രയിൽ അണിചേർന്നു. വിവിധ വാദ്യമേളങ്ങൾ, ശ്രീനാരായണ ദർശനങ്ങളെ ആസ്പദമാക്കിയ നിശ്ചലദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, വർണ്ണക്കുടകൾ, പീതവർണ ബലൂണുകൾ തുടങ്ങിയവ ഘോഷയാത്രക്ക് ചാരുതയേകി. പീതവസ്ത്രങ്ങൾ ധരിച്ച ബാലികാ ബാലൻമാരും മഞ്ഞസാരികൾ അണിഞ്ഞ് പീതപതാകയേന്തിയ സ്ത്രീകളും മഞ്ഞഷർട്ടും മുണ്ടും ധരിച്ച പുരുഷൻമാരും അക്ഷരാർത്ഥത്തിൽ നഗരത്തെ മഞ്ഞപുതപ്പിച്ചു.

കെ.എം.കെ കവല, മുനിസിപ്പൽ കവല, കച്ചേരിപ്പടി, ചേന്ദമംഗലം കവലവഴി യൂണിയൻ ഓഡിറ്റോറയിൽ സമാപിച്ചു. നഗരവീഥികളിലെ സ്ഥാപനങ്ങളും വിവിധ സംഘടനകളും ഘോഷയാത്രയെ സ്വീകരിച്ചു. സാക്ഷ്യംവഹിക്കാൻ ജനസഹസ്രങ്ങളാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയത്. സമ്മേളന വേദിയായ യൂണിയൻ ഓഡിറ്റോറിയത്തിൽ മുൻനിര എത്തിയതോടെ 28 ദിവസം നീണ്ടുനിന്ന ജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം ആരംഭിച്ചു.