kutta-

ആലുവ: പത്ത് ലക്ഷം രൂപ മുടക്കി കുഴിയടച്ച റോഡ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ പഴയ അവസ്ഥയിലായി. ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. ഓണം അവധി കഴിഞ്ഞ് വിദ്യാലയങ്ങളും സ്ഥാപനങ്ങളും ഇന്ന് തുറക്കുമ്പോൾ അപകട സാധ്യത വർദ്ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് കുട്ടമശേരി മേഖലയിൽ പ്രതിഷേധ സമരങ്ങൾ ശക്തമായിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ച് റീ ടാറിംഗ് ചെയ്തത്. പക്ഷേ,​ കാലവർഷം ശക്തമായപ്പോൾ അടച്ച കുഴികളെല്ലാം ഒന്നൊന്നായി റോഡിൽ വീണ്ടും തലപൊക്കി. ഇതോടെ ഇരുച്ചക്ര യാത്രികരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. കാൽനടയാത്രക്കാരും ദുരിതത്തിലാണ്. റോഡിന്റെ പേരിൽ പത്ത് ലക്ഷം രൂപ പാഴാക്കിയെന്ന് യാത്രക്കാരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.