
ആലുവ: 20 ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ പിടിയിലായി. വരാപ്പുഴ കൂനമ്മാവ് പള്ളിപറമ്പിൽ പി.എൻ. നജീബ് (29), നിലമ്പൂർ വിളവിനമണ്ണിൽ വി.എസ്. നിഥിൻ (28) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 200 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ആലങ്ങാട് കോട്ടപ്പുറം റോഡിൽ
ആയുർവേദ മരുന്ന് കടയുടെ സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് കാറിൽ കടത്തുകയായിരുന്നു. കൈകാണിച്ചെങ്കിലും നിർത്താതെ കടന്ന് കാറ് പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. വിദ്യാർത്ഥികളും ഐ.ടി മേഖലയിലുള്ളവരും ചില സെലിബ്രറ്റികളുമാണ് ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നത്. വർഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നട ത്തുന്ന ഇവർ കേരളത്തിലെ വിൽപന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ആലങ്ങാട് എസ്.ഐമാരായ കെ.എ. മുഹമ്മദ് ബഷീർ, കെ.ആർ. അനിൽ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.എ. ബിജു, ഡാൻസാഫ് ടീം എന്നിവർ ഉണ്ടായിരുന്നു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ആലങ്ങാട് എസ്.എച്ച്. ഒ. ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കേസ് അന്വേഷിക്കും.