മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ ഹരിത കാരാഗൃഹമായി മൂവാറ്റുപുഴ സബ് ജയിൽ. ഔദ്യോഗിക പ്രഖ്യാപനം ഡീൻ കുര്യാക്കോസ് എം.പി. നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ നേതൃത്വത്തിലാണ് സബ് ജയിലിൽ ഹരിത വത്കരണം നടത്തുന്നത്. ജയിൽ വളപ്പിൽ നടുന്നതിനുള്ള പച്ചക്കറിത്തൈകൾ ജയിൽ സൂപ്രണ്ട് എസ്. വിഷ്ണു ഡീൻ കുര്യാക്കോസിൽനിന്ന് ഏറ്റുവാങ്ങി. ചീര, കൊത്തമര, മുളക്, കാന്താരി, മുന്തിരി, മുരിങ്ങ, കറിവേപ്പ് തുടങ്ങിയ തൈകളാണ് കൈമാറിയത്.
70 സെന്റ് സ്ഥലത്താണ് മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിൽ പ്രവർത്തിച്ച് വരുന്നത്. നൂറോളം തടവുകാർ ഇവിടെയുണ്ട്. പ്രതിദിനം 40 കിലോഗ്രാമോളം ജൈവമാലിന്യങ്ങളാണ് പുറം തള്ളുന്നത്. ഇതിന് പുറമെ അജൈവ മാലിന്യങ്ങളും ഉണ്ട്. ഇവ സംസ്കരിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഈ സാഹചര്യത്തിലാണ് നഗര ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി ജയിലിൽ പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്തുതന്നെ ജയിൽ കേന്ദ്രീകരിച്ച് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് മൂവാറ്റുപുഴയിലാണ്. സംരക്ഷിത മേഖല എന്ന നിലയിൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്കോ മറ്റുള്ളവർക്കോ ജയിൽവളപ്പിൽ ദൈനംദിനം പ്രവേശിക്കുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുംതടസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിൽ മാത്രമായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്. ജൈവ മാലിന്യങ്ങൾ ജയിൽ വളപ്പിൽ തന്നെ സംസ്കരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. 60000 രൂപ ചെലവഴിച്ച് ഇതിനായി ബയോ കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഇതോടൊപ്പം പരിസരപ്രദേശം ഹരിതാഭമാക്കുന്നതിന് വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കും. അജൈവ പാഴ്‌വസ്തുക്കൾ എല്ലാ മാസവും ഹരിത കർമ്മസേന നീക്കംചെയ്യും. പച്ചക്കറി കൃഷി ജയിൽ അധികൃതരുടെ നേതൃത്വത്തിൽ ആരംഭിക്കും. അജൈവ മാലിന്യങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന വളം ഈ കൃഷിക്കായി ഉപയോഗിക്കും.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൽസലാം, നിസ അഷറഫ്, അജി മുണ്ടാട്ട്, പ്രമീള ഗിരീഷ്‌കുമാർ, വാർഡ് കൗൺസിലർ ജിനു ആന്റണി, കൗൺസിലമാരായ കെ.ജി. അനിൽകുമാർ, അസം ബീഗം, പി.എം.സലിം, ജോർജ് ജോളി മണ്ണൂർ, ബിന്ദു ജയൻ, അമൽ ബാബു, നെജില ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ വിൻസന്റ് കെ.വി തുടങ്ങിയവർ പ്രസംഗിച്ചു.