
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിന്റെ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി.എറണാകുളം സ്പെഷ്യൽ അഡി.സെഷൻസ് കോടതിയിൽ നിന്ന് വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ വിധി വരുന്നതുവരെ വിചാരണ നീട്ടിവയ്ക്കണമെന്ന് ഇന്നലെ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാൽ അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നും കോടതി വ്യക്തമാക്കി.സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ വിചാരണ നീട്ടാനാവില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി.എം.വർഗ്ഗീസ് വ്യക്തമാക്കി.അതേ സമയം,വിചാരണ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കാര്യങ്ങൾ കോടതി ഇന്നു പരിഗണിക്കും.റിപ്പോർട്ടിന്റെ പകർപ്പ് ഇതിന്റെ ഭാഗമായി പ്രതികൾക്ക് നൽകി.തുടരന്വേഷണത്തെ തുടർന്ന് തെളിവ് നശിപ്പിച്ചെന്ന കുറ്റം ദിലീപിനും സുഹൃത്തായ ശരത്തിനുമെതിരെ ചുമത്തിയിട്ടുണ്ട്.കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ അപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും.