
കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പാലച്ചിറ നാശത്തിന്റെ വക്കിൽ. 11-ാം വാർഡിലെ പാങ്കോട് തിരുവാലുകുന്നത്ത് പ്രദേശത്തെ ഏക ശുദ്ധജല സ്രോതസാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. ചിറയുടെ ഓരങ്ങൾ ഇതിനോടകം പലരും കൈവശപ്പെടുത്തിയിട്ടുമുണ്ട്.
ഏക്കറുകണക്കിന് കൃഷിയിടങ്ങളിലേയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ജലാശയമാണ് പാലച്ചിറ ഇപ്പോൾ കാടുകയറി ഉപയോഗശൂന്യമായി അവസ്ഥയിലാണ്. കൃഷി നിലച്ചതോടെ മൂന്ന് കടവുകൾ ഉൾപ്പെടെ ഉപയോഗത്തിലുണ്ടായിരുന്ന ചിറയെ ആരും ശ്രദ്ധിക്കാതെയായി. ഇതോടെ ചിറയിലേയ്ക്കുള്ള നീർച്ചാലുകൾ ഇല്ലാതാവുകയായിരുന്നു. കാലക്രമേണ ചെളിനിറഞ്ഞും ചുറ്റും കൈതമുള്ളും വളർന്നും ചിറ ജീർണാവസ്ഥയിലെത്തി. ചിറയുടെ നടുഭാഗം മാത്രമാണ് അവശേഷിയ്ക്കുന്നത്. എങ്കിലും നല്ല തെളിനീർ ചിറയിലുണ്ട്. കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടെ മാറിമാറിവന്ന പ്രാദേശിക ഭരണകൂടങ്ങൾ അവഗണിച്ചതാണ് ഓരേക്കറോളം വിസ്തൃതിയിൽ പരന്നുകിടന്ന ചിറ നാശോന്മുഖമാകാൻ കാരണമെന്നാണ് നാട്ടുകാരും കർഷകരും പറയുന്നത്. ചിറയോടുചേർന്ന് തരിശുകിടന്ന നെൽവയലുകളിൽ ഇപ്പോൾ പാടശേഖരസമിതിയുടെയും നാട്ടിലെ കർഷകരുടെയും സ്വകാര്യവക്തികളുടെയും പങ്കാളിത്തതോടെ വീണ്ടും കൃഷിയിറക്കിയിട്ടുണ്ട്. അതിനാൽ പാലച്ചിറ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ എത്രയും വേഗം അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിറയുടെ അവശേഷിക്കുന്ന ഭാഗം സംരക്ഷിക്കാൻ നടപടി സ്വികരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.