കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ മാസ്റ്റർ ഡ്രെയ്‌നേജ് പ്ലാൻ തയ്യാറാക്കാൻ കളക്ടർ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓപ്പറേഷൻ ബ്രേക് ത്രൂ അവലോകന യോഗത്തിൽ തീരുമാനം. മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള ഫണ്ട് എങ്ങനെ കണ്ടെത്താമെന്ന് പരിശോധിക്കും.
ഓപ്പറേഷൻ ബ്രേക് ത്രൂ വിന്റെ ഭാഗമായി മുല്ലശേരി കനാൽ നവീകരണമാണ് നിലവിൽ നടക്കുന്നത്. കനാലിന്റെ കിഴക്ക് ഭാഗത്ത് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ നീക്കം ചെയ്യാനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കനാലിന്റെ പടിഞ്ഞാറു ഭാഗം വൃത്തിയാക്കി ഒഴുക്ക് ക്രമീകരിക്കും. ഇതോടൊപ്പം തന്നെ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളും വേഗത്തിലാക്കും.
ഓപ്പറേഷൻ ബ്രേക് ത്രൂ നാലാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി. മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രൻ, എക്‌സിക്യുട്ടീവ് എൻജിനിയർ ടി. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.
എം.ജി റോഡിലെ കാനകളിലേക്ക് മാലിന്യം ഒഴുക്കിയ 19 പേർക്ക് കോർപ്പറേഷൻ നോട്ടീസ് നൽകി. മാലിന്യം ഒഴുക്കുന്നത് വീണ്ടും കണ്ടെത്തുന്ന പക്ഷം കൂടുതൽ നിയമ നടപടികൾ സ്വീകരിക്കും.