കൊച്ചി: എറണാകുളം നഗരത്തിൽ രണ്ടിടത്ത് ആരംഭിക്കാനായി സജ്ജീകരിച്ച ഇ.എസ്.ഐ ഡിസ്‌പെൻസറികൾ പ്രവർത്തനം ആരംഭിച്ചില്ല. നോർത്തിലെ ഇ.എസ്.ഐ ആശുപത്രി വളപ്പിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഡിസ്‌പെൻസറികളാണ് ഇപ്പോൾ നഗരത്തിലുള്ളത്. ഇ.എസ്.ഐ ആശുപത്രി വളപ്പിൽ ഡിസ്‌പെസറികൾ പാടില്ലെന്ന കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്നാണ് രണ്ടും മാറ്റാൻ തീരുമാനിച്ചത്.

ആദ്യത്തെ ഡിസ്‌പെൻസറി കെ.പി.സി.സി ജംഗ്ഷനിലെ കെട്ടിടത്തിലേക്കും രണ്ടാമത്തേത് വൈറ്റില ചളിക്കവട്ടത്തേക്കും ആഗസ്റ്റിൽ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്.
ഒന്നാം നമ്പർ ഡിസ്‌പെൻസറി കെ.പി.സി.സി ജംഗ്ഷനിൽ പഴയ ശുശ്രൂഷ നഴ്സിംഗ് ഹോം കെട്ടിടത്തിൽ ആഗസ്റ്റിലെ ആദ്യ വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കാനിരുന്നതാണ്. നവീകരണ ജോലികൾ പൂർത്തിയാക്കിയ കെട്ടിടം ഇ.എസ്.ഐ കോർപ്പറേഷന് കൈമാറുകയും ചെയ്തിരുന്നു. ഫണ്ട് അനുവദിച്ചാൽ ഉടൻ പഴയ കെട്ടിടത്തിൽ നിന്ന് സാധനങ്ങൾ ഇവിടേക്ക് മാറ്റുമെന്നാണ് അന്ന് ഇ.എസ്.ഐ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അറിയിച്ചിരുന്നത്.

അലോപ്പതിക്ക് പുറമേ ആയുർവേദം, ഹോമിയോ ചികിത്സകളും ഇവിടെ ലഭിക്കും. നാല് അലോപ്പതി ഡോക്ടർമാരും ഒരു ആയുർവേദ ഡോക്ടറും ഒരു ഹോമിയോ ഡോക്ടറും ഉൾപ്പെടെ 24 ജീവനക്കാരാണ് ഇവിടെയുള്ളത്.

ആഗസ്റ്റ് അവസാനം ചളിക്കവട്ടത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് രണ്ടാം നമ്പർ ഇ.എസ്.ഐ ഡിസ്‌പെൻസറി മാറേണ്ടിയിരുന്നതാണ്. ഇതിന്റെയും നവീകരണ ജോലികൾ ജൂലായ് അവസാനം പൂർത്തിയായിരുന്നു. അലോപ്പതി ചികിത്സ മാത്രമാണ് ഇവിടെയുണ്ടാവുക. നാല് ഡോക്ടർമാർ ഉൾപ്പെടെ 18 ജീവനക്കാരുടെ സേവനം ലഭിക്കും. വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള മേഖലകളിലെ അംഗങ്ങൾക്ക് ചളിക്കവട്ടത്തെ ഇ.എസ്.ഐ മന്ദിരത്തിൽ ചികിത്സതേടാം. രണ്ട് ഡിസ്‌പെൻസറികളിലും ഇ.സി.ജി ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫണ്ട് ലഭിച്ചില്ല
നിലവിലെ ഡിസ്‌പെൻസറിയിൽ നിന്ന് സാധനങ്ങൾ രണ്ട് പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിന് വലിയ തുക വേണം. ഇതിനുള്ള ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് സാധനങ്ങൾ മാറ്റുമെന്നുമാണ് അധികൃതർ അറിയിച്ചത്. ഇതിനു ശേഷമേ ഡിസ്‌പെൻസറികൾ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഒക്ടോബർ പകുതിയോടെ പ്രവർത്തനം തുടങ്ങുമെന്നാണ് സൂചന.