മൂവാറ്റുപുഴ: യുവാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ ആളും സംഘാംഗങ്ങളും അറസ്റ്റിൽ. കല്ലൂർക്കാട് കലൂർ കുന്നേൽ രവി (67), ആരക്കുഴ പെരുമ്പല്ലൂർ പുത്തൻപുരയിൽ വിഷ്ണു ( ബ്ലാക്ക് മാൻ 30), ഏനാനെല്ലൂർ കാലാമ്പൂർ തൊട്ടിപ്പറമ്പിൽ അമീൻ (39), മഞ്ഞള്ളൂർ മണിയന്തടം നെല്ലൂർ സാൻജോ (30) എന്നിവരെയാണ് കല്ലൂർക്കാട് പൊലിസ് അറസ്റ്റുചെയ്തത്.
പൊലീസ് പറയുന്നത്: കലൂരുള്ള ജോഷി ആന്റണി എന്നയാളെ വകവരുത്തുന്നതിനായി ഇയാളോട് വ്യക്തിവൈരാഗ്യമുള്ള രവി ഇരുപതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേർ. ഇത് പ്രകാരം ഓട്ടോറിക്ഷയിലും ബൈക്കിലുമായി ഞായറാഴ്ച രാവിലെ പേരമംഗലം ഭാഗത്ത് എത്തിച്ചേർന്ന ക്വട്ടേഷൻ സംഘാംഗങ്ങൾ ജോഷിയുടെ സ്കൂട്ടർ തടഞ്ഞുനിർത്തി ഇരുമ്പുവടികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വാഹനം വെട്ടിച്ച് രക്ഷപ്പെട്ട് പൊലീസിൽ അറിയിച്ചു. തുടർന്ന് കല്ലൂർക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ, എ.എസ്.ഐ മുഹമ്മദ് അഷറഫ്, എസ്.സി.പി.ഒമാരായ ജിബി, ബിനോയി, സി.പി.ഒമാരായ ബിനുമോൻ ജോസഫ്, ജിയോ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇടുക്കി, എറണാകുളം റൂറൽ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.