കോലഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ കുന്നത്തുനാട്ടിൽനിന്ന് രണ്ട് പ്രമുഖർ ഇടം പിടിച്ചതോടെ മണ്ഡലത്തിലെ പ്രമുഖ ജലകേളീകേന്ദ്രമായ ഇന്ദ്രാൻചിറയുടെ വികസനത്തിന് വഴിതെളിയുന്നു. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപ്പറമ്പിൽ എന്നിവരാണ് മണ്ഡലത്തിൽ നിന്നുള്ള ഡി.ടി.പി.സി നിർവാഹകസമിതി അംഗങ്ങൾ. നിലവിൽ ആളനക്കവും ജലകേളികളും നിലച്ച കോലഞ്ചേരിയിലെ ഇന്ദ്രാൻചിറ ഇനി വൈകാതെ പഴയ പ്രതാപത്തിലേക്കെത്തുമെന്ന് ഉറപ്പായി.
സംസ്ഥാന വിനോദസഞ്ചാരഭൂപടത്തിൽ ഇടംപിടിച്ച ശുദ്ധജല തടാകമായ ഇന്ദ്രാൻചിറ ഇന്ന് പായലുകൾ മൂടി ചെളിനിറഞ്ഞ് ടൂറിസ്റ്റുകൾക്ക് മടുപ്പുളവാക്കുന്ന സ്ഥിതിയിലാണ്. മൂന്നാറിലേക്കും മറ്റും പോകുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളം കൂടിയാണ് ചിറ. എട്ടേക്കറിലധികം വിസ്തൃതിയുള്ളതാണ് ചിറ. ഐക്കരനാട് പഞ്ചായത്തിൽ മൂശാരിപ്പടിയിലെ പ്രധാന ജലസ്രോതസായ ചിറ കടുത്തവേനലിലും ജലസമൃദ്ധമായിരുന്നു.
* വർഷങ്ങളുടെ പഴക്കമുള്ള ടൂറിസം പദ്ധതി
ഇന്ദ്രാൻചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ എം.എൽ.എ എം.എം. മോനായി 2006ൽ വിനോദസഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ കുന്നത്തുനാട് മണ്ഡലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിറയിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചതോടെയാണ് ഇവിടെ ടൂറിസം പദ്ധതികൾക്ക് ജീവൻവച്ചത്. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ കോലഞ്ചേരി ടൗണിൽനിന്ന് രണ്ടരക്കിലോമീറ്റർ ദൂരത്ത് മൂശാരിപ്പടിയിലാണ് ചിറ. വള്ളംകളി മൂന്നുവർഷത്തോളം മുന്നോട്ടുപോയെങ്കിലും പിന്നീടത് നിലച്ചു. 2016ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രാദേശികടൂറിസം വികസനപദ്ധതിയുടെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുകോടി രൂപയോളം മുടക്കി ചിറയുടെ സൗന്ദര്യവത്കരണം നടപ്പാക്കി. കെല്ലിനായിരുന്നു നിർമ്മാണ ചുമതല.
* പായൽ അടിഞ്ഞുകൂടി
കൊവിഡിന് തൊട്ടുമുമ്പുവരെ ജലസമൃദ്ധമായ ചിറയും പരിസരവും സേവ് ദി ഡേറ്റ്, വിവാഹ ഫോട്ടോ ഷൂട്ടുകാരുടെ ഇഷ്ടകേന്ദങ്ങളിലൊന്നായിരുന്നു. വിനോദസഞ്ചാരങ്ങൾക്കും വിവാഹങ്ങൾക്കും നിയന്ത്റണം വന്നതോടെ ആരും തിരിഞ്ഞു നോക്കാതായപ്പോൾ ചിറയിൽ കിടന്ന പായൽക്കൂട്ടങ്ങൾ ചിറയിലാകമാനം പടർന്നുപന്തലിച്ച് ചിറ ചെളിയിൽ മൂടുന്ന സ്ഥിതിയിലേക്കെത്തി.
* പാർക്കും പരിസരവും കാടുകയറി
കുട്ടികൾക്കായുള്ള പാർക്ക്, കുടുംബസമേതം കൊട്ടവഞ്ചിയാത്ര, സാഹസികത ഇഷ്ടപ്പെടുന്നവർക്കകായി വാട്ടർ റോപ്പിംഗ്, വിശ്രമിക്കാൻ വൻമരങ്ങൾക്കിടയിൽ ഇരുനില ഹട്ടുകൾ, ബെഞ്ചുകൾ, ചൂണ്ടയിട്ടും വലയെറിഞ്ഞും മീൻപിടിക്കാനുള്ള സൗകര്യം, കുട്ടികൾക്കായി കളി ഉപകരണങ്ങൾ നിറഞ്ഞ പാർക്ക്, കയാക്കിംഗ് തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി പദ്ധതികളാണ് ഇതോടെ നശിച്ചുപോയത്. ആരും തിരിഞ്ഞ് നോക്കാതായതോടെ പാർക്കും പരിസരവും പുല്ല്പിടിച്ച് കാടുകയറി. ഇതോടെ ഇവിടം രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ താവളമായും മാറി.
സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ നിർണ്ണായകമായ സ്ഥാനം ഇന്ദ്രാൻചിറയ്ക്ക് ലഭ്യമാക്കുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കും.
ജോർജ് ഇടപ്പരത്തി
ഡി.ടി.പി.സി എക്സിക്യുട്ടീവ് അംഗം