കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) റാങ്കിംഗിൽ ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) രാജ്യത്ത് ഒന്നാമതെത്തി. 2019 മുതൽ 2021വരെ കാലയളവിലെ മികവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് മുന്നിലെത്തിയത്. ഐ.സി.എ.ആറിന് കീഴിൽ ആറ് വിഭാഗങ്ങളിലായുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സി.എം.എഫ്.ആർ.ഐ. കേരളത്തിൽ ആസ്ഥാനമുള്ള അഞ്ച് ഐ.സി.എ.ആർ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയതും സി.എം.എഫ്.ആർ.ഐയാണ്.
രാജ്യത്തെ സമുദ്രമത്സ്യമേഖലയുടെ വികസനത്തിനായി കൂട്ടായ്മയോടെ നടത്തിയ ഗവേഷണപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് നേട്ടത്തെ കാണുന്നതെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ ഗവേഷണപ്രവർത്തനങ്ങൾ, കൂടുകൃഷി, കടൽപ്പായൽ കൃഷി ഉൾപ്പെയുള്ള സമുദ്രകൃഷിരീതികൾ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങൾ, വാണിജ്യപ്രധാന മീനുകളുടെ വിത്തുത്പാദന സാങ്കേതികവിദ്യകളുടെ വികസനം, കടലിൽനിന്നുള്ള ഔഷധോത്പന്ന നിർമാണം, മത്സ്യമേഖലയുടെ സുസ്ഥിരപരിപാലനം ലക്ഷ്യമിട്ടുള്ള നയരൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ, സാമൂഹിക-സാമ്പത്തിക പഠനങ്ങൾ തുടങ്ങി വൈവിദ്ധ്യമായ മേഖലകളിലെ പ്രവർത്തനങ്ങളാണ് പട്ടികയിൽ മികവ് പുലർത്താൻ സി.എം.എഫ്.ആർ.ഐക്ക് സഹായകമായത്.