exports

കൊച്ചി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി കഴിഞ്ഞമാസം 1.15 ശതമാനം കുറഞ്ഞ് 3,300 കോടി ഡോളറും ഇറക്കുമതിച്ചെലവ് 37 ശതമാനം വർദ്ധിച്ച് 6,168 കോടി ഡോളറുമായതോടെ ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2,868 കോടി ഡോളറായി കുതിച്ചുയർന്നു. 2021 ആഗസ്‌റ്റിൽ വ്യാപാരക്കമ്മി 1,171 കോടി ഡോളറായിരുന്നു. ജൂലായിലെ 3,627 കോടി ഡോളറിനേക്കാൾ 9 ശതമാനവും കുറവാണ് കഴിഞ്ഞമാസത്തെ കയറ്റുമതി.

17.12%

നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ കയറ്റുമതി വരുമാനം 17.12 ശതമാനം ഉയർന്ന് 19,259 കോടി ഡോളർ.

45.64%

ഏപ്രിൽ-ആഗസ്‌റ്റിൽ ഇറക്കുമതിച്ചെലവ് 45.64 ശതമാനം വർദ്ധിച്ച് 31,781 കോടി ഡോളർ.

$12,522 കോടി

ഏപ്രിൽ-ആഗസ്‌റ്റിലെ വ്യാപാരക്കമ്മി 5,378 കോടി ഡോളറിൽ നിന്നുയ‌ർന്ന് 12,522 കോടി ഡോളറിലെത്തി.

എണ്ണ മിന്നി, സ്വർണം മങ്ങി

ആഗസ്‌റ്റിൽ ക്രൂഡ് ഇറക്കുമതി 86.44 ശതമാനം വർദ്ധിച്ച് 1,760 കോടി ഡോളറിലെത്തി. വ്യാപാരക്കമ്മി കൂടാൻ ഇതിടയാക്കി. സ്വർണം ഇറക്കുമതി 47.54 ശതമാനം കുറഞ്ഞ് 351 കോടി ഡോളറാണ്.

ഇന്ത്യയ്ക്ക് വലിയലക്ഷ്യം

67,600 കോടി ഡോളറായിരുന്നു കഴിഞ്ഞ സാമ്പത്തികവർഷം (2021-22) ഇന്ത്യയുടെ കയറ്റുമതി വരുമാനം. നടപ്പുവർഷം ലക്ഷ്യം 45,000 കോടി ഡോളർ. സേവന (സർവീസസ്) കയറ്റുമതിയായി 30,000 കോടി ഡോളറും ലക്ഷ്യമിടുന്നു. മൊത്തം 75,000 കോടി ഡോളർ. ഇത് നേടാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.