തൊടുപുഴ: രണ്ട് വർഷത്തിന് ശേഷം ഓണം തകർത്ത് ആഘോഷിക്കാൻ ജനം കൂട്ടത്തോടെയിറങ്ങിയതോടെ തൊടുപുഴ നഗരം സ്തംഭിച്ചു. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം വാഹനങ്ങൾകൊണ്ട് നിറഞ്ഞതോടെ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾ പോലും ഒരടി മുന്നോട്ടുപോകാൻ വിഷമിച്ചു. ഇടയ്ക്കിടെയെത്തുന്ന മഴ കുരുക്ക് ഇരട്ടിയാക്കി. ഇന്നലെ രാവിലെ മുതൽ നഗരത്തിൽ നല്ല തിരക്കുണ്ടായിരുന്നു. മഴയായതിനാൽ ഇരുചക്രവാഹനമുപയോഗിക്കുന്നവർ പലരും കാറുകളിലെത്തിയതും കാൽനടക്കാർ ഓട്ടോറിക്ഷ ഉപയോഗിച്ചതും വാഹനത്തിരക്ക് കൂട്ടി. ഉച്ചകഴിഞ്ഞ് തിരക്ക് ഇരട്ടിയായി. വൈകിട്ടോടെ നഗരം സ്തംഭനാവസ്ഥയിലായി. ഇടുക്കി റോഡിലാണ് ഏറ്റവും അധികം കുരുക്ക് അനുഭവപ്പെട്ടത്. ഗാന്ധി സ്ക്വയർ മുതൽ സെന്റ് മേരീസ് ആശുപത്രി വരെയും മൂപ്പിൽകടവ് പാലം മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. വർഷങ്ങളായി മിഴിയടഞ്ഞ ഇവിടത്തെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾക്ക് പകരം രണ്ട് പൊലീസുകാർ ഗതാഗതനിയന്ത്രണത്തിനുണ്ടെങ്കിലും വലിയ പ്രയോജനമുണ്ടായില്ല. മൂവാറ്റുപുഴ റോഡ്, പാലാ റോഡ്, മാർക്കറ്റ് റോഡ്, മത്സ്യമാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം കുരുക്ക് രൂക്ഷമായിരുന്നു. വെങ്ങല്ലൂർ മുതൽ ഷാപ്പുംപടി വരെയും കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജംഗ്ഷൻ വരെയും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസര പ്രദേശങ്ങളും, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ എന്നിവിടങ്ങളിലും തിരക്ക് നിയന്ത്രണാധീതമായിരുന്നു. ഈ സമയം ബസുകളും ഇതുവഴിയെത്തിയതോടെ പൂർണമായി സ്തംഭനാവസ്ഥിയിലായി. യാത്രക്കാരെ കയറ്റിയിറക്കി ബസുകൾ ഇഴഞ്ഞ് നീങ്ങുന്നതും റോഡരികിലെ പാർക്കിംഗും കുരുക്ക് ഇരട്ടിയാക്കി.

ബൈപ്പാസുകൾ ഉപയോഗിക്കുന്നില്ല

ബൈപാസുകൾ തിരഞ്ഞെടുക്കാതെ കൂടുതൽ വാഹനങ്ങൾ നഗരകവാടത്തിലേക്ക് കടന്നെത്തുന്നതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് മറ്റൊരു കാരണം. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ മങ്ങാട്ടുകവലയിൽ നിന്ന് ബൈപാസ് വഴിയെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസും ആദ്യം രംഗത്തുണ്ടായിരുന്നില്ല. തുടർന്ന് വൈകിട്ടോടെ ട്രാഫിക് പൊലീസ് ഇവിടെയെത്തി മൂവാറ്രുപുഴ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ബൈപ്പാസ് വഴി തിരിച്ചുവിട്ടു. ഉത്രാടമായ ഇന്നും നഗരത്തിൽ രൂക്ഷമായ തിരക്ക് അനുഭവപ്പെട്ടേക്കും.