നെയ്യശ്ശേരി തോക്കുമ്പൻസാഡിൽ റോഡ് നിർമാണം ഉടൻ

നിർമാണച്ചെലവ് 138.77 കോടി രൂപ

തൊടുപുഴ: വണ്ണപ്പുറം, കരിമണ്ണൂർ ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന നെയ്യശ്ശേരി തോക്കുമ്പൻസാഡിൽ റോഡിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പി ജെ ജോസഫ് എംഎൽഎ അറിയിച്ചു. മൂവാറ്റുപുഴ ആസ്ഥാനമായുള്ള അക്ഷയ കമ്പനിക്കാണ് നിർമാണച്ചുമതല. കെ എസ് റ്റി പി അധികൃതരുമായി ഇന്നലെ ഇത്സംബന്ധിച്ച് കരാറിൽ ഒപ്പിട്ടു. രണ്ടു വർഷമാണ് നിർമാണ കാലാവധി. തൊമ്മൻകുത്തിൽ നിലവിലുള്ള ചപ്പാത്ത് പൊളിച്ച് പുതിയ പാലം നിർമിക്കും. കരിമണ്ണൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തൊമ്മൻകുത്ത് നാരങ്ങാനം മുണ്ടൻമുടി വണ്ണപ്പുറം കോട്ടപ്പാറ മുള്ളരിങ്ങാട് വഴി പട്ടയക്കുടിയിൽ എത്തും. 30 കിലോ മീറ്റർ റോഡ് നിർമിക്കുന്നതിന് 138.77 കോടി രൂപയാണ് ചെലവ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിക്കുന്നത്. 1998-99 വർഷത്തിലാണ് ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. വണ്ണപ്പുറം മുതൽ പട്ടയക്കുടി വരെ മുന്നു ഘട്ടങ്ങളിലായാണ് അന്ന് റോഡു നിർമാണം നടത്തിയത്. ആദ്യ കാലങ്ങളിൽ ഈ റോഡു പണിക്ക് വനം വകുപ്പിന്റെ എതിർപ്പുണ്ടായിരുന്നു . പിന്നീട് വകുപ്പുതല ചർച്ചകൾ നടന്നു. പുതിയ റോഡു നിർമാണത്തിനു മുന്നോടിയായി 10.38 ലക്ഷം രൂപ വനം വകുപ്പിനു കൈമാറിയിരുന്നു. ജർമ്മൻ ബാങ്കിന്റെ ധനസഹായത്തോടെയാണ് റോഡു നിർമിക്കുന്നത്.റോഡു നിർമാണത്തിന്റെ ഭാഗമായി കൺസൾട്ടൻസിയെ കെ എസ് റ്റി പി തീരുമാനിച്ച ശേഷം ലെവൽ മെഷർമെന്റ് എടുക്കും. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും .

ടൂറിസം വികസനത്തിന്

സഹായകം

തൊമ്മൻകുത്ത്, ആനയാടിക്കുത്ത്, കാറ്റാടിക്കടവ്, നാക്കയംകുത്ത്, കോട്ടപ്പാറ, മീനുളിയാൻ പാറ എന്നീ ടൂറിസ്റ്റു കേന്ദ്രങ്ങളുടെ വികസനത്തിന് നിർദ്ദിഷ്ട റോഡ് സഹായകമാകും.