തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റത്തെ വൈദ്യുതി നിലയിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ വൈദ്യുതി ഉത്പാദനം നടന്നത് കഴിഞ്ഞ മാസം.. ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം 31 ദിവസത്തിനിടെ 519.807 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉത്പ്പാദിപ്പിച്ചത്. ഇതിന് മുമ്പ് 500ന് മുകളിൽ ഉത്പാദനം എത്തുന്നത് 2021ലാണ്. ആ വർഷം നവംബറിൽ 30 ദിവസത്തിനിടെ 503 മില്യൺ യൂണിറ്റായിരുന്നു ഉത്പ്പാദനം.
ഇടുക്കിയിൽ രണ്ട് ഘട്ടമായി 6 ജനറേറ്ററുകളാണ് സ്ഥാപിച്ചത്. ഒരു ദിവസം പൂർണ്ണതോതിൽ ഉത്പാദനം നടത്തിയാൽ 18.72 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. എന്നാൽ 18ന് മുകളിൽ ഉത്പാദനം നടന്നിരിക്കുന്നത് അപൂർവമായി മാത്രമാണ്. ആഗസ്ത് 8ന് 17.963 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു.
2018ലെ പ്രളയക്കാലത്ത് ഇത്രയും അധികം ഉത്പാദനം നടത്താനാകാതെ വന്നത് ഒരു ജനറേറ്റർ നവീകരണത്തിലായിരുന്നു എന്നതിനാലാണ്. ഇത്തവണ ആഗസ്ത് ആദ്യം ഇടുക്കി തുറക്കേണ്ടി വന്നതോടെ ജലം പാഴാക്കാതിരിക്കാൻ പരമാവധി ഉത്പാദനത്തിലേക്ക് എത്തിക്കാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. മിച്ചമായി വരുന്ന വൈദ്യുതി ഇടക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. ഏതാനം ദിവസം മാത്രം ഇടുക്കി തുറന്നിരുന്നപ്പോൾ കെഎസ്ഇബിക്ക് നഷ്ടമായത് 80 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. മാസം മുഴുവൻ ഇടവിട്ട് മഴ തുടരുകയും ജലനിരപ്പ് താഴാതെയും വന്നതോടെ ഈ ഉത്പാദനം കൂടി തന്നെ നിന്നു. ആഗസ്തിൽ ശരാശരി ഉത്പാദനം പോലും 16 മില്യൺ യൂണിറ്റിന് മുകളിലാണ്. ജൂലൈയിൽ ആകെ 216.248 മില്യൺ യൂണിറ്റായിരുന്നു ഉത്പാദനം, ജൂണിലിത് 203.521 ആയിരുന്നു. നിലവിൽ 2386.12 അടിയാണ് ജലനിരപ്പ്, മൊത്തം സംഭരണ ശേഷിയുടെ 81 ശതമാനത്തോളം വരുമിത്. റൂൾകർവ് പ്രകാരം 2392.55 അടി വെള്ളം സംഭരിക്കാനാകും. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.