ഹൈറേഞ്ച് സർക്കിൾ
ഫയൽ തീർപ്പാക്കൽ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: . വനം വകുപ്പിന്റെ ജനവിരുദ്ധ മുഖം മാറ്റി ജന സൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി അദാലത്തുകൾ സംഘടിപ്പിച്ച് വരുന്നതായി വനംമന്ത്രി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. . പൊതു ജനങ്ങളോട് ഉദ്യോഗസ്ഥർ സൗഹാർദ്ദ പരമായി പെരുമാറണമെന്നും നിയമത്തോട് പ്രതിബദ്ധത കാണിക്കുന്നതിനോടൊപ്പം പൊതുജനങ്ങളോടും പ്രതിബദ്ധത ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.വനം വന്യജീവി വകുപ്പിന്റെ ഹൈറേഞ്ച് സർക്കിൾ ഫയൽ തീർപ്പാക്കൽ അദാലത്ത് തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . വനംവന്യജീവി സംരക്ഷണം ആത്യന്തികമായി മനുഷ്യരാശിയുടെ നിലനിൽപ്പിനും വരും തലമുറക്കും വേണ്ടിയാണ്. വന്യജീവികളുടെ എണ്ണം വർദ്ധിക്കുന്നതും വനം കൊള്ള കുറയുന്നതും ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കുന്നതു കൊണ്ടാണെന്ന് അദ്ുേഹം പറഞ്ഞു.
ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരുന്നു. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം കൊടുത്ത് തീർക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറകണമെന്നും മുഖ്യപ്രഭാഷണത്തിൽ എം.പി ആവശ്യപ്പെട്ടു.
സംസ്ഥാന വനംവന്യജീവി വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോടനുബന്ധിച്ചാണ് സർക്കിൾ തല അദാലത്തുകൾ നടത്തുന്നത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളിൽ പരമാവധി എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം.
റേഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയൽ പരിശോധിച്ച് അർഹത നിശ്ചയിച്ച് അത്തരം ഫയലുകൾ അദാലത്തിൽ വച്ച് അന്തിമ തീർപ്പ് കൽപ്പിക്കുകയും അർഹരായവർക്കുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു.
തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി ആമുഖ പ്രഭാഷണം നടത്തി. കോട്ടയം റേഞ്ച് സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ അരുൺ ആർ. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. ടൈഗർ പ്രൊജക്ട് ചീഫ് കൺസർവേറ്റർ പി.പി പ്രമോദ് സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ അഡ്വ. ജോസഫ് ജോൺ, കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ എൻ. നീതുലക്ഷ്മി, കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.വി.ജി കണ്ണൻ എന്നിവർ സംബന്ധിച്ചു.