കട്ടപ്പന: ഉപ്പുതറ വളകോട്ടിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചത് സ്ത്രീധന പീഡനത്തെ തുടർന്നെന്ന് സംശയം. സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. കൂടുതൽ തെളിവ് ശേഖരിച്ച ശേഷം ഭർത്താവ് ജോബീഷിനും മാതാപിതാക്കൾക്കുമെതിരെ സ്ത്രീധന പീഡന നിയമ പ്രകാരം കേസെടുത്തേക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻവീട്ടിൽ പി.എസ്. ജോബിഷിന്റെ ഭാര്യ എം.കെ. ഷീജയെ (27) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഷീജയുടെ അമ്മ ചിന്നമ്മ, സഹോദരി സിനി, സഹോദരൻ ആരുൺ എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴിയാണ് ഉപ്പുതറ പൊലീസ് രേഖപ്പെടുത്തിയത്. പത്ത് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബീഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവൻ സ്വർണ്ണത്തെച്ചൊല്ലി ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് ബന്ധുക്കൾ മൊഴി നൽകിയത്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലെത്തുന്ന ജോബീഷ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നതും പതിവാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇവർ മകളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. 34 ദിവസം കഴിഞ്ഞാണ് ജോബീഷ് തിരികെ വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ജോബീഷിനെയും മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യും.