നാല് കേസ് രജിസ്റ്റർ ചെയ്തു
കുമളി: യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളുടെ പരിസരത്തുള്ള കടകളിൽ പരിശോധന നടത്തി. നിരോധിച്ച പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് 'യോദ്ധാവ്' പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവർത്തകരെയും ഭാഗമാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളിലും പ്രത്യേക ചുമതലയുള്ള അദ്ധ്യാപകർ കുട്ടികളിൽ ലഹരി എത്തുന്നുണ്ടോ എന്ന് വീക്ഷിക്കും.
കുമളി ബസ് സ്റ്റാൻഡ്, കൊളുത്തുപാലം, ആനവിലാസം, കൊല്ലംപട്ടട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ അതിർത്തി വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ഡോഗ് സ്‌ക്വാഡിന്റെ സഹകരണത്തോടെ പരിശോധിക്കും. സ്‌കൂളുകളിൽ അദ്ധ്യാപകരുടെ സഹായത്തോടെ കുട്ടികളുടെ ബാഗ് ഉൾപ്പെടെ പരിശോധിക്കുകയും സംശായാസ്പദമായി കാണുന്നവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് പീരുമേട് ഡിവൈ. എസ്. പി. കുര്യാകോസ് ജെ. അറിയിച്ചു.
പരിശോധനയ്ക്ക് കുമളി എസ്.എച്ച്.ഒ ജോബിൻ ആന്റണി, സബ് ഇൻസ്‌പെക്ടർ നിഖിൽ കെ. കെ., ബിജു മാത്യു, സലിൽ രവി, രമേശ് പി., ഹരീഷ്, എ.എസ്.ഐ സുരേഷ്, മെർലിൻ, സിബി, സലിം രാജ്, അങ്കു കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പരിസരങ്ങളിൽ നടക്കുന്ന മയക്കുമരുന്ന് കച്ചവടങ്ങളോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ ആന്റി നാർക്കോട്ടിക് ആർമി നമ്പരിലേക്ക് വാട്‌സാപ്പ് സന്ദേശം അയക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 9995966666 എന്ന നമ്പറിൽ വിവരം അറിയിക്കാം. ഇത്തരത്തിൽ അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.