തൊടുപുഴ: മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്ന് നാല് ആൺകുട്ടികളെ കാണാതായി. തൊടുപുഴയിലെയും സമീപ സ്ഥലത്തെയും രണ്ട് സ്കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. എല്ലാ ദിവസവും രാവിലെ 8.30ന് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ നിന്ന് സ്‌കൂൾ ബസിലാണ് അവരവരുടെ വിദ്യാലയങ്ങളിലേക്ക് പോകുന്നത്. എന്നാൽ ഇന്നലെ രാവിലെ പതിവുപോലെ ബസ് എത്തിയിട്ടും നാല് പേരും എത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ ഹോസ് റ്റൽ അധികൃതർ തൊടുപുഴ പൊലീസിൽ പരാതി നൽകി. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കുട്ടികളെ കണ്ടെത്താനായില്ല. എറണാകുളം, അടിമാലി എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടാകും എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. കാണാതായ കുട്ടികൾ രാവിലെ കുളിച്ച് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചതായി ഹോസ്റ്റൽ വാർഡൻ പറയുന്നു. രാവിലെ എട്ട് മണിക്ക് ശേഷം കുട്ടികൾ ഹോസ്റ്റലിന്റെ മതിൽ ചാടി പോയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രദ്ധിക്കപ്പെടാതിരിക്കാൻ കുട്ടികൾ ഓരോരുത്തരായാണ് ഹോസ്റ്റൽ വിട്ടുപോയതെന്നാണ് കരുതുന്നത്. ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുമെന്ന് പലപ്പോഴായി ഇവർ പറഞ്ഞിരുന്നെന്ന് ഹോസ്റ്റലിലെ മറ്റ് കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബസ് സ്റ്റോപ്പ്,​ സ്റ്റാൻഡ്,​ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. റെയിൽവേ പൊലീസിനും ബസ് സ്റ്റാൻഡുകളിലെ പൊലീസ് എയ്‌ഡ് പോസ്റ്റുകളിലേക്കും കുട്ടികളുടെ ചിത്രമടക്കമുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ കാണാതായ സമയത്ത് കുട്ടികളുടെ പക്കൽ മൊബൈൽ ഫോണുകൾ ഇല്ലായിരുന്നെന്നാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്. തേവർകുടി,​ പണിക്കൻകുടി,​ പൂയംകുട്ടി എന്നിവിടങ്ങളിലുള്ളവരാണ് കാണാതായ കുട്ടികളാണ്. വിവരമറിഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ ഹോസ്റ്റലിലെത്തിയിരുന്നു.

അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള 73 കുട്ടികളാണ് ഹോസ്റ്റലിൽ ആകെയുള്ളത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള പട്ടിക വർഗ വിഭാഗ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇതിൽ അവധിക്ക് വീട്ടിൽ പോയ ഏഴ് പേർ ഒഴികെയുള്ള 66 പേർ ഇന്നലെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. വാർഡന് പുറമേ ഏഴ് ജീവനക്കാരാണ് ഹോസ്റ്റലിലുള്ളത്.