കാഞ്ഞങ്ങാട്: അർദ്ധരാത്രി വീട്ടിൽ കയറിയ കള്ളനെ പിതാവും മക്കളും അതിസാഹസികമായി പിടികൂടി പൊലീസിൽ ഏല്പിച്ചു. അതിഞ്ഞാൽ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന ജലാൽ മൊയ്‌തീന്റെ വീട്ടിൽ കയറിയ കള്ളനെയാണ് വീട്ടുകാർ പിടികൂടിയത്. ഇന്നലെ പുലർച്ചെ 3:30 ഓടെയാണ് സംഭവം. ബഹളം കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് കള്ളനെ പൊലീസിൽ ഏല്പിച്ചു. മൊയ്‌തീന്റെ മകളുടെയും ഭാര്യയുടെയും പാദസരം ഊരിയെടുക്കുന്നതിനിടയിൽ ഇവർ ഞെട്ടി ഉണർന്ന് ബഹളമുണ്ടാക്കി. പിറകെ ഉണർന്ന മൊയ്‌തീനും മക്കൾ ജൈഹാനും ജൈശാനും വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മോഷ്ടാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൈയിലുണ്ടായ ബാഗ് പരിശോധിച്ചപ്പോൾ നഷ്ടപെട്ട 5 പവനോളമുള്ള പാദസരങ്ങളും ഉളി, കമ്പിപ്പാര തുടങ്ങി ആയുധങ്ങളും കണ്ടെത്തി.